ഹവാന: ക്യൂബയുടെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടാനുള്ള അമേരിക്കയുടെ ഏതൊരു നീക്കത്തെയും അചഞ്ചലമായ പ്രതിരോധത്തോടെ നേരിടുമെന്ന് ക്യൂബന്‍ പ്രസിഡന്റ് മിഗേല്‍ ഡിയാസ് കേനല്‍ വ്യക്തമാക്കി. ക്യൂബയ്‌ക്കെതിരേ 'അടിയന്തര നടപടി' സ്വീകരിക്കാമെന്ന മുന്നറിയിപ്പുമായി ഡോണള്‍ഡ് ട്രംപ് രംഗത്തെത്തിയതിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.
സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സ് വഴിയാണ് ഡിയാസ് കേനല്‍ തന്റെ നിലപാട് വ്യക്തമാക്കിയത്. ക്യൂബയിലെ ഭരണഘടനാ സംവിധാനത്തെ ബലം പ്രയോഗിച്ച് അട്ടിമറിക്കുമെന്ന് ട്രംപ് ഭരണകൂടം നിരന്തരം ഭീഷണിപ്പെടുത്തുകയാണെന്ന് അദ്ദേഹം ആരോപിച്ചു. ആറു പതിറ്റാണ്ടിലേറെയായി തുടരുന്ന സാമ്പത്തിക ഉപരോധങ്ങള്‍ രാജ്യത്തെ ഗുരുതര പ്രതിസന്ധിയിലാഴ്ത്തിയിരിക്കുകയാണെന്നും, അതിനെ ഇടപെടലിന് മറവായി ഉപയോഗിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ഇന്ധന വിതരണ തടസ്സത്തെ തുടര്‍ന്ന് ക്യൂബയില്‍ വൈദ്യുതി വിതരണം ദിവസങ്ങളായി തകരാറിലായിരിക്കുകയാണ്. ഈ സാഹചര്യം ഭരണ മാറ്റത്തിനുള്ള ആയുധമാക്കാനാണ് അമേരിക്കയുടെ നീക്കമെന്നാണ് ക്യൂബയുടെ ആരോപണം. പ്രസിഡന്റ് ഡിയാസ് കേനല്‍ അധികാരമൊഴിയണമെന്ന നിലപാടിലാണ് ട്രംപും യുഎസ് വിദേശകാര്യ സെക്രട്ടറി മാര്‍ക്കോ റൂബിയോയും.
ക്യൂബയെ അന്താരാഷ്ട്ര തലത്തില്‍ ഒറ്റപ്പെടുത്താനുള്ള നീക്കങ്ങളുടെ ഭാഗമായി കോസ്റ്റാറിക്ക എംബസി അടച്ചുപൂട്ടിയതിനെ ക്യൂബന്‍ വിദേശകാര്യ മന്ത്രാലയം വിമര്‍ശിച്ചു. ഇത് അമേരിക്കയുടെ സമ്മര്‍ദ്ദത്തിന് വഴങ്ങിയുള്ള തീരുമാനമാണെന്നും ക്യൂബ വ്യക്തമാക്കി. എന്നാല്‍, വിദേശ ശക്തികളുടെ സമ്മര്‍ദ്ദങ്ങള്‍ക്ക് മുന്നില്‍ വഴങ്ങില്ലെന്നും ക്യൂബന്‍ ജനത ഐക്യത്തോടെ പ്രതിരോധം തുടരുമെന്നും പ്രസിഡന്റ് ഡിയാസ് കേനല്‍ വ്യക്തമാക്കി.
