വിവാഹാഘോഷത്തിനിടെ പടക്കം പൊട്ടിച്ചു; തീ പടർന്ന് കുട്ടികളടക്കം ആറുപേർ വെന്തു മരിച്ചു
ഭുവനേശ്വര്‍: ഒഡിഷയിലെ ദര്‍ബംഗയില്‍ പടക്കത്തില്‍ നിന്ന് തീ പടര്‍ന്ന് പാചക വാതക സിലിണ്ടര്‍ പൊട്ടിത്തെറിച്ച് മൂന്നു കുട്ടികളടക്കം ആറുപേര്‍ വെന്തുമരിച്ചു. കല്യാണ വീട്ടില്‍ ആഘോഷങ്ങള്‍ക്കിടെ പടക്കം പൊട്ടിച്ചതാണ് വന്‍ ദുരന്തത്തില്‍ കലാശിച്ചത്. കല്യാണ വീട്ടിലെ പന്തലടക്കം എല്ലാ സാധനങ്ങളും പൂര്‍ണമായി കത്തി നശിച്ചു. വ്യാഴാഴ്ചയായിരുന്നു സംഭവം.
നരേഷ് പാസ്വാന്‍ എന്നയാളുടെ മകളുടെ വിവാഹമായിരുന്നു അടുത്ത ദിവസം നടക്കേണ്ടിയിരുന്നത്. വിവാഹത്തലേന്ന് നടന്ന ആഘോഷങ്ങള്‍ക്കിടെ പടക്കം പൊട്ടിച്ചത് വലിയ ദുരന്തത്തിന് കാരണമാവുകയായിരുന്നു. അയല്‍വാസിയായ രാമചന്ദ്ര പാസ്വാന്റെ കുടുംബമാണ് തീപിടുത്തത്തില്‍ മരിച്ചത്.
വധുവിന്റെ വീടിന് അടുത്തുള്ള രാമചന്ദ്ര പാസ്വാന്റെ വീട്ടിലാണ് പന്തല്‍ ഒരുക്കിയിരുന്നത്. ഇവിടെ പാചകത്തിനായി എല്‍പിജി സിലണ്ടറും, വാട്ടര്‍ പമ്പുകളിലും ജനറേറ്ററുകളിലും ഉപയോഗിക്കാനായി ഡീസലും കരുതിയിരുന്നു. പടക്കത്തില്‍നിന്ന് പാചക വാതക സിലിണ്ടറിലേക്കും ഡീസലിലേക്കും തീ പടര്‍ന്ന് അപകടമുണ്ടാവുകയായിരുന്നു. സുനില്‍ പാസ്വാന്‍ (26), ലീലാദേവി (23), കാഞ്ചന്‍ ദേവി (26), സിദ്ധാന്ത് കുമാര്‍ (നാല്), ശശാങ്ക് കുമാര്‍ (മൂന്ന്), സാക്ഷി കുമാരി (അഞ്ച്) എന്നിവരാണ് അപകടത്തില്‍ മരിച്ചത്.