ആര്‍എസ്എസ് വേദിയില്‍ പോയത് തെറ്റ്; മേയര്‍ക്കെതിരേ നടപടിക്ക് നിര്‍ദേശിച്ച് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ്

Update: 2022-08-08 17:24 GMT

തിരുവനന്തപുരം: ആര്‍എസ്എസ് സംഘടനയായ ബാലഗോകുലത്തിന്റെ പരിപാടിയില്‍ പങ്കെടുത്ത കോഴിക്കോട് മേയര്‍ ബീനാ ഫിലിപ്പിന്റെ നടപടിയില്‍ അതൃപ്തി രേഖപ്പെടുത്തി സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ്. ഇക്കാര്യത്തില്‍ ഉചിതമായ നടപടിയെടുക്കാന്‍ സിപിഎം ജില്ലാ ഘടകത്തെ പാര്‍ട്ടി സംസ്ഥാന നേതൃത്വം ചുമതലപ്പെടുത്തി. മേയറുടെ നടപടി തെറ്റായിപ്പോയെന്നും പാര്‍ട്ടി സമീപനത്തിനും നിലപാടിനും വിരുദ്ധമായ കാര്യമാണ് മേയറുടേതെന്നും സംസ്ഥാന സെക്രട്ടേറിയറ്റ് വിലയിരുത്തി. മേയറെ തള്ളി സിപിഎം ജില്ലാ നേതൃത്വവും നേരത്തെ രംഗത്തെത്തിയിരുന്നു.

സംസ്ഥാന സെക്രട്ടേറിയറ്റും മേയറെ തള്ളിപ്പറയുകയും കടുത്ത നടപടി ആവശ്യപ്പെടുകയും ചെയ്ത സാഹചര്യത്തില്‍ ഇനി ജില്ലാ നേതൃത്വം എന്ത് നടപടിയെടുക്കുമെന്നാണ് ഏവരും ഉറ്റുനോക്കുന്നത്. ബാലഗോകുലം സംഘടിപ്പിച്ച പരിപാടിയില്‍ കോഴിക്കോട് മേയര്‍ പങ്കെടുത്തതിനെ പരസ്യമായി തള്ളിപ്പറഞ്ഞ് സിപിഎം ജില്ലാ നേതൃത്വം രംഗത്തുവന്നിരുന്നു. ആര്‍എസ്എസ് നിയന്ത്രണത്തിലുള്ള സംഘടന സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുത്ത് സംസാരിച്ച മേയറുടെ നിലപാട് ശരിയായില്ലെന്ന് സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനന്‍ പ്രസ്താവനയില്‍ വ്യക്തമാക്കി. ഇക്കാര്യത്തിലുള്ള മേയറുടെ സമീപനം സിപിഎം എല്ലാ കാലവും ഉയര്‍ത്തിപ്പിടിച്ചുവരുന്ന പ്രഖ്യാപിത നിലപാടിന് കടകവിരുദ്ധമാണ്. ഇത് സിപിഎമ്മിന് ഒരു വിധത്തിലും അംഗീകരിക്കാവുന്നതല്ലെന്നും പി മോഹനന്‍ കൂട്ടിച്ചേര്‍ത്തു.

Tags:    

Similar News