ജി സുധാകരനെ അനുനയിപ്പിക്കാന്‍ തിരക്കിട്ട നീക്കവുമായി സിപിഎം; ജില്ലാ നേതാക്കള്‍ വീട്ടിലെത്തി

Update: 2026-03-11 16:46 GMT

ആലപ്പുഴ: പാര്‍ട്ടി അംഗത്വം പുതുക്കാതിരുന്ന മുതിര്‍ന്ന സിപിഎം നേതാവ് ജി സുധാകരനെ അനുനയിപ്പിക്കാന്‍ അവസാന വട്ട ശ്രമവുമായി സിപിഎം. ജില്ലാ സെക്രട്ടറി ആര്‍ നാസര്‍ ഉള്‍പ്പടെ ഏഴ് ആലപ്പുഴ ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങള്‍ ജി സുധാകരന്റെ വീട്ടിലെത്തി. സുധാകരനുമായുള്ള അനുനയശ്രമം സിപിഎം കഴിഞ്ഞദിവസം ഉപേക്ഷിച്ചതായിരുന്നു. എന്നാല്‍ അവസാന വട്ട ശ്രമം എന്ന നിലയിലാണ് നേതാക്കള്‍ ഇപ്പോള്‍ സുധാകരനെ കാണാനെത്തിയത്. അടിയന്തര സെക്രട്ടറിയേറ്റ് യോഗം ചേരുന്നതിന് മുന്‍പായാണ് നേതാക്കള്‍ സുധാകരന്റെ വീട്ടിലെത്തിയത്.

നിയമസഭാ തിരഞ്ഞെടുപ്പില്‍ അമ്പലപ്പുഴയില്‍നിന്നും സ്വതന്ത്ര സ്ഥാനാര്‍ഥിയായി ജി സുധാകരന്‍ മല്‍സരിച്ചേക്കും എന്നുള്ള വിവരങ്ങള്‍ ഇന്ന് പുറത്തുവന്നിരുന്നു. ഇത് സംബന്ധിച്ച് സുധാകരന്‍ നാളെ പ്രതികരിക്കാന്‍ ഇരിക്കുകയായിരുന്നു. ഇതിനിടെയാണ് നേതാക്കളുടെ സന്ദര്‍ശനം. സുധാകരനുമായുള്ള ചര്‍ച്ചയ്ക്കു ശേഷം പുറത്തുവന്ന നേതാക്കള്‍ എന്താണ് സംസാരിച്ചത് എന്ന കാര്യം വെളിപ്പെടുത്താന്‍ തയ്യാറായില്ല. സാധാരണ കൂടികാഴ്ച മാത്രമെന്നാണ് നേതാക്കളുടെ വിശദീകരണം. വാര്‍ത്താസമ്മേളനം നടത്തുമെങ്കില്‍ പറയാനുള്ളത് പറയട്ടെ എന്നും നേതാക്കള്‍ പറയുന്നു.

അംഗത്വം പുതുക്കുന്നില്ലെന്ന ജി സുധാകരന്റെ പ്രഖ്യാപനം വന്നിട്ട് ഒരാഴ്ച്ച പിന്നിട്ടു. സമയമെടുത്തുള്ള ആലോചനകള്‍ക്ക് ശേഷമാണ് അദ്ദേഹം നാളെ മാധ്യമങ്ങള്‍ക്ക് മുന്നിലേക്ക് എത്തുന്നത്. ജി സുധാകന്റെ നിലപാട് പ്രഖ്യാപനത്തിന് കാത്തിരിക്കുകായണ് കോണ്‍ഗ്രസ്. യുഡിഎഫില്‍ നടക്കുന്നത് അമ്പലപ്പുഴ സീറ്റ് ഒഴിച്ചിട്ടുള്ള ചര്‍ച്ചകളാണ്. ആരുടേയും അനുനയത്തിന് വഴങ്ങാത്ത ജി സുധാകരന്റെ വാര്‍ത്താസമ്മേളനത്തെ സിപിഎം കരുതലോടെയാണ് കാണുന്നത്.

മാധ്യമപ്രവര്‍ത്തകരെ ചേര്‍ത്ത് ഒരു വാട്സ്ആപ്പ് ഗ്രൂപ്പും ജി സുധാകരന്‍ ആരംഭിച്ചിട്ടുണ്ട്. സുധാകരന്‍ പല നേതാക്കളെയും ബന്ധപ്പെട്ടത് പാര്‍ട്ടി കമ്മിറ്റികളില്‍ ചര്‍ച്ചയായിരുന്നു. അദ്ദേഹം പാര്‍ട്ടിയെ വഞ്ചിക്കുന്നു എന്ന പൊതുവികാരം കമ്മിറ്റികളില്‍ ഉയരുകയും ചെയ്തിരുന്നു. എന്നാല്‍ ജി സുധാകരന്റെ ഭാഗത്താണ് ശരിയെന്നും സംഘടനാപരമായി അദ്ദേഹം പാര്‍ട്ടി വിട്ട് പോകില്ലെന്നും ധാര്‍മിക ആശയപരമായ മൂല്യങ്ങള്‍ പണയംവെക്കില്ലെന്നുമുള്ള നിലപാടാണ് ഒരുവിഭാഗം ഉന്നയിക്കുന്നത്.

Tags: