ടീച്ചറമ്മ പുറത്ത്; രണ്ടാം ഇടതു മന്ത്രിസഭയില്‍ കെകെ ശൈലജ ഇല്ല; ഒരാള്‍ക്ക് മാത്രമായി ഇളവ് വേണ്ടെന്ന് സിപിഎം

Update: 2021-05-18 07:57 GMT

തിരുവനന്തപുരം: പുതിയ ഇടതു സര്‍ക്കാരില്‍ സിപിഎം മന്ത്രിമാരുടെ പട്ടികയില്‍ നിന്ന് ആരോഗ്യമന്ത്രി കെകെ ശൈലജയെ ഒഴിവാക്കി. എല്ലാം പുതു മുഖങ്ങളായിരിക്കണം എന്ന പിബി തീരുമാനത്തില്‍ മാറ്റം വേണ്ട എന്നാണ് പാര്‍ട്ടി സംസ്ഥാന സമിതി തീരുമാനം. സംസ്ഥാന സമിതിയില്‍ ശൈലജക്കായി വാദിച്ചത് ഏഴു പേര്‍ മാത്രമാണ്. എംവി ജയരാജന്‍ ശൈലജക്ക് വേണ്ടി വാദിച്ചിരുന്നു. എന്നാല്‍ പോളിറ്റ് ബ്യുറോ തീരുമാനിച്ച എല്ലാം പുതമുഖങ്ങളായിരിക്ഖണം എന്ന നയം അന്തിമമായി സംസ്ഥാന സമിതി അംഗീകരിക്കുകയായിരുന്നു.

പിബി അംഗം കോടിയേരി ബാലകൃഷ്ണനാണ് പുതുമുഖങ്ങളായിരിക്കണം പുതിയ മന്ത്രിസഭയില്‍ ഉണ്ടാകേണ്ടതെന്ന് പിബിയില്‍ നിര്‍ദ്ദേശം വച്ചത്.പശ്ചിമ ബംഗാളില്‍ ഉള്‍പ്പെടെ പാര്‍ട്ടി പരാജയപ്പെടാന്‍ കാരണം, മന്ത്രിപദവികളില്‍ പലരും അടയിരുന്നതാണെന്ന വിലയിരുത്തിലിന്റെ അടിസ്ഥാനത്തിലാണ് പുതുമുഖങ്ങളെ പരിഗണിക്കണമെന്ന നിര്‍ദ്ദേശത്തിന് പിന്‍തുണ ലഭിച്ചത്. നിര്‍ദ്ദേശത്തിന് പോളിറ്റ് ബ്യൂറോ പച്ചക്കൊടി കാട്ടുകയായിരുന്നു. ഈ തീരുമാനം കേന്ദ്രകമ്മിറ്റിയും സംസ്ഥാന സെക്രട്ടേറിയറ്റും സംസ്ഥാന സമിതിയും അംഗീകരിക്കുകയായിരുന്നു. ഈ തീരുമാനത്തിനാണ് കെകെ ശൈലജ പുറത്താവുന്നത്.

നിയമസഭയില്‍ പാര്‍ട്ടി വിപ്പായാണ് കെകെ ശൈലജയെ തീരുമാനിച്ചിരിക്കുന്നത്. പാര്‍ലമെന്ററി പാര്‍ട്ടി നേതാവായും മുഖ്യമന്ത്രിയായും പിണറായി വിജയനെ തിരഞ്ഞെടുത്തു.

Tags: