ടി കെ ഗോവിന്ദന്റെ ഭാര്യ കെ പി രമണിയെ പുറത്താക്കി സിപിഎം

Update: 2026-03-24 18:14 GMT

കണ്ണൂര്‍: സിപിഎം വിട്ട ടി കെ ഗോവിന്ദന്റെ ഭാര്യ കെ പി രമണിയെ പുറത്താക്കി സിപിഎം. നിലവില്‍ ശ്രീകണ്ഠാപുരം ഏരിയ കമ്മിറ്റി അംഗമാണ് കെ പി രമണി. സിപിഎം മുന്‍ കണ്ണൂര്‍ ജില്ലാ സെക്രട്ടേറിയറ്റ് അംഗവും തളിപ്പറമ്പ് നിയോജക മണ്ഡലത്തില്‍ കോണ്‍ഗ്രസിന്റെ പിന്തുണയോടെ മല്‍സരിക്കുന്ന സ്വതന്ത്ര സ്ഥാനാര്‍ഥിയുമായ ടി കെ ഗോവിന്ദന്റെ ഭാര്യയാണ് കെ പി രമണി. ഇന്നലെ ടി കെ ഗോവിന്ദന്റെ യുഡിഎഫ് തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ രമണി പങ്കെടുത്തിരുന്നു. തളിപ്പറമ്പ് ടൗണ്‍ സ്‌ക്വയറില്‍ നടന്ന യുഡിഎഫ് കണ്‍വെന്‍ഷനില്‍ ഡിസിസി പ്രസിഡന്റ് അഡ്വ: മാര്‍ട്ടിന്‍ ജോര്‍ജ് രമണിയെ മൂവര്‍ണ ഷാള്‍ അണിയിച്ച് സ്വീകരിച്ചിരുന്നു. ഇതിനു പിന്നാലെയാണ് സിപിഎം നടപടി.

ഭര്‍ത്താവിന് പിന്തുണ അറിയിച്ചു കൊണ്ടാണ് തളിപ്പറമ്പ് ടൗണ്‍ സ്‌ക്വയറില്‍ നടന്ന കണ്‍വെന്‍ഷനില്‍ ഭാര്യ കെ പി രമണി എത്തിയത്. മുന്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റും മലപ്പട്ടം പഞ്ചായത്ത് പ്രസിഡന്റുമായിരുന്നു കെ പി രമണി. യുഡിഎഫ് കണ്‍വെന്‍ഷനില്‍ പങ്കെടുത്തതിന് പിന്നാലെയാണ് രമണിയെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയതെന്ന് സിപിഎം ജില്ലാ നേതൃത്വം അറിയിച്ചു. സിപിഎം ശ്രീകണ്ഠാപുരം ഏരിയാ കമ്മിറ്റി അംഗമായിരുന്നു കെ പി രമണി.

നേരത്തെ ടി കെ ഗോവിന്ദന്റെ കുടുംബം പോലും അദ്ദേഹത്തോടൊപ്പമില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം വി ജയരാജന്‍ വിമര്‍ശിച്ചിരുന്നു. എന്നാല്‍ തന്റെ ഭര്‍ത്താവിനൊപ്പം കുടുംബവുമില്ലെന്ന വിമര്‍ശനം ഉയര്‍ന്നതിനെ തുടര്‍ന്നാണ് താന്‍ യുഡിഎഫ് വേദിയിലെത്തിയത് കെ പി രമണി മാധ്യങ്ങളോട് പറഞ്ഞു.

അത്തരം പ്രചാരണങ്ങള്‍ തന്നെ വേദനിപ്പിച്ചു. ഗോവിന്ദന്‍ മാസ്റ്റര്‍ ഒറ്റപ്പെടാന്‍ പാടില്ല. പാര്‍ട്ടി നടപടിയുണ്ടാകുമെന്ന് അറിയാം. അംഗത്വമില്ലെങ്കിലും അനുഭാവിയായി പാര്‍ട്ടിയില്‍ തുടരും. ഗോവിന്ദന്‍ മാഷ് പറയുന്ന കാര്യങ്ങള്‍ ശരിയാണെന്ന് വിശ്വസിക്കുന്ന ധാരാളം പേര്‍ പാര്‍ട്ടിക്കുള്ളിലും പുറത്തുമുണ്ട്. ആ തോന്നല്‍ തനിക്കുമുണ്ടെന്നും കെ പി രമണി പറഞ്ഞിരുന്നു.

'ടി കെ ഗോവിന്ദന്‍ മാഷെ ഒറ്റപ്പെടുത്തുന്ന സമീപനം ഉണ്ടായിട്ടുണ്ട്. കുടുംബം കൂടെയില്ലെന്ന പ്രചാരണവും വലിയ രീതിയില്‍ നടക്കുന്നു. ഞാന്‍ മാഷെ ചോറാണ് തിന്നുന്നത്, പാര്‍ട്ടിയുടെ ചോറ് തിന്നിട്ടില്ല. 59 വര്‍ഷമായി ഈ പാര്‍ട്ടിയിലാണ് പ്രവര്‍ത്തിക്കുന്നത്. പക്ഷേ മാഷെ ഒറ്റപ്പെടുത്തി. അതെനിക്ക് സഹിക്കാന്‍ പറ്റിയില്ല', കെ പി രമണി പറഞ്ഞിരുന്നു.

തളിപ്പറമ്പില്‍ എം വി ഗോവിന്ദന്റെ പങ്കാളി പി കെ ശ്യാമളയെ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയാക്കിയതില്‍ അതൃപ്തി വ്യക്തമാക്കിയാണ് ടി കെ ഗോവിന്ദന്‍ പാര്‍ട്ടി വിട്ടത്. താന്‍ സ്വതന്ത്രനായി മല്‍സരിക്കുമെന്ന് അദ്ദേഹം പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. പാര്‍ട്ടിയില്‍ ഇതുവരെ കണ്ടിട്ടില്ലാത്ത പ്രവണതകളാണ് കാണുന്നതെന്നും അതിനെ ശക്തമായി എതിര്‍ക്കുകയും വിമര്‍ശിക്കുകയും ചെയ്തെങ്കിലും ആരും മാറ്റം വരുത്താന്‍ തയ്യാറായില്ലെന്നും ടി കെ ഗോവിന്ദന്‍ പറഞ്ഞു. ഒന്നുകില്‍ ഇതിനെല്ലാം വഴങ്ങി അവിടെ നില്‍ക്കണം, അല്ലെങ്കില്‍ പുറത്തുപോകണം എന്ന അവസ്ഥയായെന്നും ഈ അനീതിയെ ചെറുത്തില്ലെങ്കില്‍ തളിപ്പറമ്പിലെ പാര്‍ട്ടി ഇല്ലാതാകുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

Tags: