ബീഹാറില്‍ മുഴുവന്‍ പേര്‍ക്കും കൊവിഡ് വാക്‌സിന്‍ സൗജന്യം; വിതരണ സംവിധാനങ്ങള്‍ സജ്ജീകരിക്കാന്‍ മുഖ്യമന്ത്രിയുടെ നിര്‍ദേശം

Update: 2020-12-16 05:20 GMT

പട്‌ന: സംസ്ഥാനത്തെ മുഴുവന്‍ പേര്‍ക്കും കൊവിഡ് വാക്‌സിന്‍ സൗജന്യമായി വിതരണം ചെയ്യാനുള്ള തീരുമാനത്തിന് ബീഹാര്‍ മന്ത്രിസഭയുടെ അംഗീകാരം. ബീഹാറില്‍ അധികാരമേറ്റ ശേഷം നടന്ന ആദ്യ കാബിനറ്റ് യോഗത്തിന്റേതാണ് ഈ തീരുമാനമെന്ന് നിതീഷ് കുമാര്‍ പറഞ്ഞു. തിരഞ്ഞെടുപ്പ് പ്രകടനപത്രികയിലെ പ്രധാന വാഗ്ദാനങ്ങളിലൊന്നായിരുന്നു സൗജന്യമായി കൊവിഡ് വാക്‌സിന്‍ വിതരണം ചെയ്യുമെന്നുള്ളത്.

വാക്‌സിന്‍ സൗജ്യമായി വിതരണം ചെയ്യുമെന്ന ബീഹാര്‍ തിരഞ്ഞെടുപ്പ് കാലത്തെ കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്റെ പ്രഖ്യാപനം വലിയ വിവാദമുയര്‍ത്തിയിരുന്നു.

സംസ്ഥാനത്തെ മുഴുവന്‍ താമസക്കാര്‍ക്കും കൊവിഡ് വാക്‌സിന്‍ വിതരണം ചെയ്യാനുളള സജ്ജീകരണങ്ങളൊരുക്കാന്‍ നിതീഷ് കുമാര്‍ ആരോഗ്യമന്ത്രിക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

''കൊവിഡ് വാക്‌സിന്‍ വിതരണ മാനദണ്ഡങ്ങള്‍ വരും ദിവസങ്ങളില്‍ തയ്യാറാക്കും. വാക്‌സിന്‍ സൗജന്യമാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തത്ത്വത്തില്‍ തീരുമാനിച്ചിട്ടുണ്ട്. ആദ്യ റൗണ്ടില്‍, ആരോഗ്യ പ്രവര്‍ത്തകര്‍ക്കും 60 വയസ്സിനും അതിനുശേഷമുള്ളവര്‍ക്കും നല്‍കും''- ആരോഗ്യവകുപ്പിലെ ഒരു ഉയര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു.

സംസ്ഥാനത്തെ എല്ലാ താമസക്കാര്‍ക്കും കൊവിഡ് 19നെതിരെ പ്രതിരോധ കുത്തിവയ്പ്പുകള്‍ സൗജന്യമായി നല്‍കാന്‍ ഞങ്ങള്‍ തീരുമാനിച്ചു. കാരണം ഇത് ബിജെപിയുടെയും എന്‍ഡിഎയുടെയും പ്രധാന വാഗ്ദാനങ്ങളിലൊന്നായിരുന്നു. ഈ തീരുമാനം സംസ്ഥാനത്തെ ജനങ്ങള്‍ക്ക് ഞങ്ങള്‍ നല്‍കുന്ന സമ്മാനമാണ്. ബീഹാറിന്റെ ഏറ്റവും വലിയ ശക്തി അതിന്റെ മാനവവിഭവശേഷിയാണെന്ന് ഞങ്ങള്‍ കരുതുന്നു. ലോകം പകര്‍ച്ചവ്യാധിയുമായി പോരാടുമ്പോള്‍ മാരകമായ രോഗത്തില്‍ നിന്ന് അവരെ സുരക്ഷിതരാക്കണമെന്നാണ് സര്‍ക്കാരിന്റെ ആഗ്രഹം''- ഉപമുഖ്യമന്ത്രി തര്‍കിഷോര്‍ പ്രസാദ് പറഞ്ഞു.