രാജ്യത്ത് 24 മണിക്കൂറിനുള്ളില്‍ 12,923 പേര്‍ക്ക് കൊവിഡ്; ഇതുവരെ വാക്‌സിന്‍ നല്‍കിയത് 7 ദശലക്ഷം പേര്‍ക്ക്

Update: 2021-02-11 06:59 GMT

ന്യൂഡല്‍ഹി: രാജ്യത്ത് 24 മണിക്കൂറിനുള്ളില്‍ 12,923 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. അതോടെ രാജ്യത്തെ ആകെ കൊവിഡ് രോഗികളുടെ എണ്ണം 1,08,71,294 ആയി. അതേസമയം ആകെ സജീവ രോഗികളുടെ എണ്ണത്തില്‍ ഇതുവരെയുളള പ്രവണതയില്‍ നിന്ന് വ്യത്യസ്തമായി ചെറിയ വര്‍ധന രേഖപ്പെടുത്തിയിട്ടുണ്ട്. രാജ്യത്ത് 1,42,562 പേരാണ് വിവിധ ആശുപത്രികളിലായി ചികില്‍സയിലുള്ളത്. ആരോഗ്യമന്ത്രാലയത്തിന്റെ കണക്കനുസരിച്ച് ആകെ രോഗബാധിതരുടെ 1.30 ശതമാനം രോഗികളാണ് ചികില്‍സയിലുള്ളത്.

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 11,764 പേരാണ് രോഗം ഭേദമായി ആശുപത്രി വിട്ടത്. ആകെ രോഗമുക്തരുടെ എണ്ണം 1,05,73,372 ആയിട്ടുണ്ട്. ഇത് ആകെ രോഗബാധിതരുടെ 97.27 ശതമാനമാണ്.

ഇതേ കാലയളവില്‍ 108 പേര്‍ രോഗം ബാധിച്ച് മരിച്ചു. ഇതുവരെ 1,55,360 പേരാണ് രാജ്യത്ത് കൊവിഡിന് കീഴടങ്ങിയത്. ആകെ രോഗബാധിതരുടെ 1.43 ശതമാനമാണ് ഇത്.

മുന്‍ ദിവസങ്ങളില്‍ പ്രതിദിന മരണം 94ഉം 78ഉം ആയിരുന്നു.

ജനുവരി 16നുശേഷം ഇന്ത്യയില്‍ 7 ദശലക്ഷം പേരെ വാക്‌സിനേഷന് വിധേയമാക്കിയിട്ടുണ്ട്. കൊവിഷീല്‍ഡ്്, കൊവാക്‌സിന്‍ തുടങ്ങി രണ്ട് വാക്‌സിനുകളാണ് ഇന്ത്യയില്‍ നല്‍കിക്കൊണ്ടിരിക്കുന്നത്.