ഹരിയാനയില്‍ കൊവിഡ് നിയന്ത്രണങ്ങള്‍ കടുപ്പിച്ചു; ജനുവരി 12വരെ സ്‌കൂളുകള്‍ അടച്ചിട്ടു

Update: 2022-01-02 01:30 GMT

ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് വ്യാപനം വര്‍ധിക്കുകയും പുതിയ വകഭേദമായ ഒമിക്രോണ്‍ സ്ഥിരീകരിക്കുകയും ചെയ്ത സാചര്യത്തില്‍ ഹരിയാന സര്‍ക്കാര്‍ പുതിയ കൊവിഡ് നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചു. ശനിയാഴ്ച വൈകീട്ടാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറത്ത് വിട്ടത്.

പുതിയ ഉത്തരവനുസരിച്ച് ഗുഡ്ഗാവിലും മറ്റ് നാല് നഗരങ്ങളിലും സിനിമാഹാളുകള്‍, സ്‌പോര്‍ട്ട്‌സ് കോംപ്രക്‌സുകള്‍ എന്നിവയ്ക്ക് നിയന്ത്രണമുണ്ട്. ജനുവരി 12 വരെ അവ അടച്ചിടും.

സര്‍ക്കാര്‍, സ്വകാര്യ ഓഫിസുകള്‍ അവശ്യസേവനങ്ങളില്‍ പ്രവര്‍ത്തനം ഒതുക്കണമെന്നും ജീവനക്കാരുടെ 50 ശതമാനം വച്ച് പ്രവര്‍ത്തനം ക്രമീകരിക്കണമെന്നും നിര്‍ദേശമുണ്ട്.

ഗുഡ്ഗാവ്, ഫരീദാബാദ്, അംബാല, പഞ്ച്കുല, സോനിപത് ജില്ലകളിലാണ് നിയന്ത്രണമുള്ളത്. ഹരിയാനയില്‍ ഈ നഗരങ്ങളിലാണ് ഏറ്റവും കൂടുതല്‍ രോഗബാധ കണ്ടെത്തിയത്. പോസിറ്റിവിറ്റി നിരക്കും കൂടുതലാണ്. ജനുവരി 2 മുതല്‍ 12വരെയാണ് നിയന്ത്രണങ്ങളുണ്ടാവുക.

മാളുകളും മാര്‍ക്കറ്റുകളും വൈകീട്ട് 5വരെ തുറക്കും. ബാറുകളും ഹോട്ടലുകളും 50 ശതമാനം ശേഷിയോടെ പ്രവര്‍ത്തിക്കാം.

Tags: