കൊവിഡ്: കേന്ദ്ര സംഘത്തിന്റെ പര്യടനം തുടങ്ങി

Update: 2021-07-31 09:20 GMT

ആലപ്പുഴ: കൊവിഡ് വ്യാപനം ഉയര്‍ന്നതിനെക്കുറിച്ച് അന്വേഷിച്ച് റിപോര്‍ട്ട് സമര്‍പ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നിയോഗിച്ച കേന്ദ്ര സംഘം ഇന്ന് മുതല്‍ പര്യടനം തുടങ്ങി. ആറംഗ സംഘം ആലപ്പുഴയില്‍ നിന്നാണ് പര്യടനം തുടങ്ങുക. ഇന്നും നാളെയും കേരളത്തില്‍ സമ്പൂര്‍ണ ലോക്ക് ഡൗണാണ്.

കൊവിഡ് വ്യാപനം ഏറ്റവും കൂടുതലുള്ള വടക്കന്‍ ജില്ലകളിലാണ് സംഘം പര്യടനം നടത്തുക. ആഗസ്റ്റ് 2ന് ചീഫ് സെക്രട്ടറിയും വകുപ്പ് മേധാവിമാരുമായും സംഘം കൂടിക്കാഴ്ച നടത്തും. മറ്റ് ഉദ്യോഗസ്ഥരുമായി ഓണ്‍ലൈനിലാണ് സംസാരിക്കുക.

കേരളത്തില്‍ കൊവിഡ് വ്യാപനം വര്‍ധിക്കുന്നത് ദേശീയ രോഗനിയന്ത്രണ കേന്ദ്രം വളരെ ഗൗരവമായാണ് കാണുന്നത്. ജനസംഖ്യയുടെ പകുതിയോളം പേര്‍ക്ക് കൊവിഡ് ബാധിക്കാന്‍ സാധ്യതയുണ്ടെന്നതും സംഘം ഗൗരവമായി എടുത്തിട്ടുണ്ട്.

ജൂലൈ 29ന് കേരളത്തില്‍ 24,064 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 128 പേര്‍ മരിക്കുകയും ചെയ്തു. ജൂലൈ 28ന് 22,129 പേര്‍ക്ക് കൊവിഡ് ബാധിച്ചു. അന്ന് 156 പേര്‍ മരിച്ചു. ജൂലൈ 30ന് 20,772 പേര്‍ക്ക് കൊവിഡ് ബാധിച്ചു. 116 പേര്‍ മരിച്ചു. പോസിറ്റിവിറ്റി നിരക്ക് 13.61 ശതമാനമായിട്ടുണ്ട്. സംസ്ഥാനത്ത് 1,60,824 പേരാണ് സജീവ രോഗികള്‍.

ഇതുവരെ സംസ്ഥാനത്ത് 31,92,104 പേര്‍ രോഗമുക്തരായി. ആകെ മരണം 16,701.