കൊവിഡ് വ്യാപനം: ജില്ലയില്‍ കര്‍ശന നിയന്ത്രണം, പൊതുചടങ്ങുകള്‍ നിരോധിച്ചു

മാളുകളിലെ കളിസ്ഥലങ്ങള്‍ പൂര്‍ണമായും അടച്ചിടണം. വിവാഹ, മരണാനന്തര ചടങ്ങുകള്‍ക്ക് 20 പേര്‍ മാത്രമേ പങ്കെടുക്കാന്‍ പാടുള്ളു.

Update: 2022-01-21 11:20 GMT

തിരുവനന്തപുരം: ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുന്നവരില്‍ 10 ശതമാനത്തിന് മുകളില്‍ കൊവിഡ് രോഗികള്‍ നിലവിലുള്ളതിനാല്‍ തിരുവനന്തപുരം ജില്ല ബി കാറ്റഗറിയില്‍ ഉള്‍പ്പെട്ട സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി ജില്ലാ ഭരണകൂടം. സാമൂഹിക-രാഷ്ട്രീയ-സാംസ്‌കാരിക-മതസാമുദായികപരമായ പൊതുചടങ്ങുകള്‍ക്ക് ഇനിയൊരറിയിപ്പ് ഉണ്ടാകുന്നതുവരെ വിലക്കേര്‍പ്പെടുത്തി ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍പേഴ്‌സണ്‍ കൂടിയായ ജില്ലാ കലക്ടര്‍ ഉത്തരവിറക്കി. പൊതുചടങ്ങുകള്‍ക്കോ യോഗങ്ങള്‍ക്കോ ഏതെങ്കിലും അധികാരി അനുമതി നല്‍കിയിട്ടുണ്ടെങ്കില്‍ അത് റദ്ദാക്കുന്നതായും ഉത്തരവില്‍ പറയുന്നു.

വിവാഹ, മരണാനന്തര ചടങ്ങുകള്‍ക്ക് 20 പേര്‍ മാത്രമേ പങ്കെടുക്കാന്‍ പാടുള്ളു. ആരാധനാലയങ്ങളിലെ പ്രാര്‍ത്ഥനകളും മറ്റ് ചടങ്ങുകളും ഓണ്‍ലൈനായി നടത്തണം. മാളുകളിലെ കളിസ്ഥലങ്ങള്‍ പൂര്‍ണമായും അടച്ചിടണം. ഒന്‍പത് വരെയുള്ള ക്ലാസുകള്‍ ഓണ്‍ലൈനായും 10 മുതല്‍ 12 വരെയുള്ള ക്ലാസുകള്‍ ഓഫ്‌ലൈനായും നടത്താവുന്നതാണ്. ബഡ്‌സ് സ്‌കൂളുകള്‍ക്കും തെറാപ്പികളുമായി ബന്ധപ്പെട്ട് നടത്തുന്ന സ്‌പെഷല്‍ സ്‌കൂളുകള്‍ക്കും ഓഫ്‌ലൈന്‍ ക്ലാസുകള്‍ നടത്താം. എന്നാല്‍ ഇവിടങ്ങളില്‍ ക്ലസ്റ്റര്‍ രൂപപ്പെട്ടാല്‍ 15 ദിവസത്തേക്ക് അടച്ചിടണമെന്നും ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ ഉത്തരവില്‍ നിര്‍ദേശിക്കുന്നു. ജനുവരി 23, 30 തിയതികളില്‍ അവശ്യസര്‍വീസുകള്‍ക്ക് മാത്രമാണ് പ്രവര്‍ത്തനാനുമതി.

Tags:    

Similar News