ഗ്രാമീണ മേഖലയിലെ കൊവിഡ് വ്യാപനം: ഉത്തരവാദികള്‍ കര്‍ഷക സമരക്കാരെന്ന് ഹരിയാന സര്‍ക്കാര്‍

Update: 2021-05-21 05:45 GMT

ന്യൂഡല്‍ഹി: ഗ്രാമീണ മേഖലയിലെ കൊവിഡ് വ്യാപനത്തിനു പിന്നില്‍ കര്‍ഷക സമരക്കാരെന്ന് ഹരിയാന സര്‍ക്കാര്‍. കഴിഞ്ഞ മാസമാണ് കര്‍ഷക സമരക്കാരെ കുറ്റപ്പെടുത്തി ഹരിയാന സര്‍ക്കാര്‍ റിപോര്‍ട്ട് അയച്ചത്. കുണ്ട്‌ലി, തിക്രി അതിര്‍ത്തിയിലെ കര്‍ഷക സമരക്കാര്‍ സ്ഥിരം സന്ദര്‍ശിക്കുന്ന ചില ഗ്രാമങ്ങളിലാണ് 129 പേര്‍ മരിച്ചതെന്നാണ് സര്‍ക്കാരിന്റെ വാദം.

ആദ്യ ഘട്ടത്തില്‍ ഇതേ ഗ്രാമത്തില്‍ നാല് മരണങ്ങളാണ് റിപോര്‍ട്ട് ചെയ്തത്. അംബാലയില്‍ രണ്ട്‌പേരും ജിന്‍ഡ്, ഝജ്ജാറില്‍ ഒരോന്നുവീതവും. പരിശോധന നടത്താതെ മരിച്ചവരുടെ എണ്ണം അജ്ഞാതമായതിനാല്‍ ഈ കണക്ക് ഇനിയും ഉയരുമെന്നും ഉദ്യോഗസ്ഥര്‍ വാദിക്കുന്നു.

''കുണ്ട്‌ലി, തിക്രി അതിര്‍ത്തിയില്‍ കൊവിഡ് പരിശോധനാ ക്യാമ്പുകള്‍ സജ്ജീകരിച്ചെങ്കിലും കര്‍ഷകര്‍ സഹകരിച്ചില്ല. റോഹ്ടക്ക്, സോനേപട്ട്, ജിന്‍ഡ് പ്രദേശങ്ങളിലെ കര്‍ഷകരാണ് സമരക്കാരുടെ തെറ്റായ മനോഭാവം മൂലം മരിച്ചത്''- ഹരിയാന ഡിഐജി മനോജ് യാദവ് പറഞ്ഞു.

കൊവിഡ് പരിശോധനയ്ക്ക് വിധേയരാകണോ എന്നത് വ്യക്തികളുടെ തീരുമാനമെന്നാണ് സമരക്കാരുടെ നിലപാട്. തങ്ങള്‍ ആരെയും നിര്‍ബന്ധിക്കില്ലെന്നും വാക്‌സിനേഷനിലും ഇതേ നിലപാടാണ് ഉള്ളതെന്നും പിഎല്‍സ് മഞ്ചിന്റെ സംസ്ഥാന പ്രസിഡന്റ് അമോലക് സിങ് പറഞ്ഞു.

സമാനമായ റിപോര്‍ട്ടുകള്‍ പഞ്ചാബില്‍ നിന്ന് ലഭിച്ചിട്ടുണ്ടെന്ന് ആഭ്യന്തര മന്ത്രാലയത്തിലെ ഉദ്യോഗസ്ഥര്‍ പറഞ്ഞു. കര്‍ഷക സമരത്തില്‍ പങ്കെടുത്തവരുടെ കുടുംബങ്ങളില്‍ പ്രത്യേകിച്ച് മാല്‍വ പ്രദേശത്ത് ഏറെ പേര്‍ കൊവിഡ് ബാധിച്ച് മരിച്ചിട്ടുണ്ടെന്നും അവര്‍ അവകാശപ്പെടുന്നു. തങ്ങള്‍ ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും കര്‍ഷക നേതാക്കള്‍ ഒന്നും ചെവികൊളളുന്നില്ലെന്നും അവര്‍ പറഞ്ഞു.

ഹരിയാനയില്‍ 6,618 പേര്‍ക്കാണ് കഴിഞ്ഞ ദിവസം കൊവിഡ് സ്ഥിരീകരിച്ചത്. പോസിറ്റിവിറ്റി നിരക്ക് 11.27 ശതമാനം.