കൊവിഡ് രണ്ടാം തരംഗം: ഓക്‌സിജന്‍ വിതരണം ചെയ്തവര്‍ക്കെതിരേ കേസെടുക്കേണ്ടെന്ന് ഡല്‍ഹി ഡ്രഗ് കണ്‍ട്രോളര്‍

Update: 2021-08-05 15:59 GMT

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ രണ്ടാം കൊവിഡ് തരംഗത്തിനിടയില്‍ ഓക്‌സിജന്‍ വിതരണം ചെയ്തവര്‍ക്കെതിരേ നിയമനടപടി വേണ്ടെന്ന് ഡല്‍ഹി ഡ്രഗ് കണ്‍ട്രോളര്‍ ഡല്‍ഹി ഹൈക്കോടതിയെ അറിയിച്ചു. ഓക്‌സിജന്‍ വിതരണം ചെയ്തവര്‍ക്ക് ദുരുദ്ദേശമില്ലായിരുന്നെന്നും നല്ലവരായ അവര്‍ക്കെതിരേ കേസെടുക്കേണ്ടെന്നുമുള്ള കണ്‍ട്രോളറുടെ നിലപാടിനെ ഹൈക്കോടതിയും അഭിനന്ദിച്ചു.

ജസ്റ്റിസ് വിപിന്‍ സന്‍ഘി, ജസ്റ്റിസ് ജസ്മീത് സിങ് എന്നിവര്‍ അംഗങ്ങളായ ബെഞ്ചാണ് വകുപ്പിന്റെ നിലപാടിനെ ശരിവച്ചത്.

ഇതൊരു ശരിയായ നിലപാടും സമീപനവുമാണ്- ബെഞ്ച് അഭിപ്രായപ്പെട്ടു.

ഈ ്‌വിഷയത്തില്‍ പുതിയ ഉത്തരവുകള്‍ പുറപ്പെടുവിക്കേണ്ടതില്ലെന്ന് ബെഞ്ച് പറഞ്ഞു. ജനങ്ങള്‍ ഓക്‌സിജനുവേണ്ടി നെട്ടോട്ടമോടുമ്പോള്‍ രാഷ്ട്രീയക്കാര്‍ ഓക്‌സിജന്‍ വലിയ തോതില്‍ വാങ്ങിക്കൂട്ടിയെന്നാണ് ആരോപണം.

ഇത്തരത്തില്‍ ഓക്‌സിജന്‍ വാങ്ങി വിതരണം ചെയ്ത സാമൂഹ്യ സംഘടനകള്‍ക്കെതിരേ നിയമനടപടി വേണ്ടെന്ന് ഡല്‍ഹി സര്‍ക്കാരിനെ പ്രതിനിധീകരിച്ച് ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ രാഹുല്‍ മെഹ്‌റയും കോടതിയെ അറിയിച്ചു. സാമൂഹ്യ സംഘടനകള്‍ക്കു പുറമെ വ്യക്തികളെയും ഗുരുദ്വാരകളെയും നിയമനടപടികളില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

മഹാമാരി അവസാനിച്ചിട്ടില്ലെന്നും ഇത്തരം നിയമനടപടികളുമായി മുന്നോട്ട് പോയാല്‍ ആവശ്യക്കാരനെ സഹായിക്കാന്‍ ആളുകള്‍ ഭയക്കുമെന്നും അദ്ദേഹം പറഞ്ഞു.