കൊവിഡ് വ്യാപനം വര്‍ധിക്കുന്നു; ഇതര സംസ്ഥാനങ്ങള്‍ക്ക് ഓക്‌സിജന്‍ നല്‍കാനാവില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

Update: 2021-05-10 16:16 GMT

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് വ്യാപനം വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ ഇതര സംസ്ഥാനങ്ങളിലേക്ക് ഓക്‌സിജന്‍ അയക്കുന്നത് പ്രായോഗികമായി ബുദ്ധിമുട്ടാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രധാനമന്ത്രിക്കെഴുതിയ കത്തിലാണ് മുഖ്യമന്ത്രി ബുദ്ധിമുട്ടറിയിച്ചത്.

450 മെട്രിക് ടണ്‍ ഓക്‌സിജന്‍ കരുതലായി സൂക്ഷിച്ച് ദേശീയ ഗ്രിഡില്‍ സമ്മര്‍ദ്ദമുണ്ടാക്കാതെയാണ് ഇതുവരെ നീങ്ങിയിരുന്നത്. എന്നാല്‍ സംസ്ഥാനത്തെയും അയല്‍ സംസ്ഥാനത്തെയും ഓക്‌സിജന്‍ ആവശ്യകത വര്‍ധിച്ചതോടെ സംസ്ഥാനത്തെ കരുതല്‍ ഓക്‌സിജന്‍ 86 മെട്രിക് ടണ്ണായി കുറഞ്ഞിരിക്കുകയാണ്.

നിലവില്‍ സംസ്ഥാനത്ത് 4,02,650 കൊവിഡ് സജീവ രോഗികളാണ് ഉള്ളത്. മെയ് 15ഓടെ ഇത് 6,00,000 ആയി മാറാനാണ് സാധ്യത. ഇത്രയും പേര്‍ക്ക് കൊവിഡ് ബാധിച്ചാല്‍ മെയ് 15ാം തിയ്യതി 450 മെട്രിക് ടണ്‍ ഓക്‌സിജന്‍ വേണ്ടിവരുമെന്നും അദ്ദേഹം അറിയിച്ചു.

മെയ് 6ാം തിയ്യതിയിലെ കേന്ദ്ര യോഗത്തിനു ശേഷം സംസ്ഥാനം, തമിഴ്‌നാടിന് 40 എംടി ഓക്‌സിജന്‍ നല്‍കിയിട്ടുണ്ട്. അതോടെ സംസ്ഥാനത്തെ കൊവിഡ് കരുതല്‍ ശേഖരം വരണ്ട അവസ്ഥയിലാണ്. കേരളം രാജ്യത്തെ സ്റ്റീല്‍ പ്ലാന്റുകളില്‍ നിന്ന് അകന്നു കിടക്കുന്ന സംസ്ഥാനമായതിനാല്‍ അത്യവശ്യഘട്ടത്തില്‍ ഓക്‌സിജന്‍ എത്തിക്കുന്നത് പ്രായോഗികമായി ബുദ്ധിമുട്ടായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.