ഒമിക്രോണ്‍ തരംഗത്തോടെ യൂറോപ്പില്‍ കൊവിഡ് മഹാമാരി അവസാനിച്ചേക്കും:ലോകാരോഗ്യസംഘടന

ലോകാരോഗ്യ സംഘടന യൂറോപ്പ് ഡയറക്ടര്‍ ഹാന്‍സ് ക്ലൂഗെ വാര്‍ത്താ ഏജന്‍സിയായ എഎഫ്പിക്ക് നല്‍കിയ അഭിമുഖത്തിലാണ് ഈ കാര്യം വ്യക്തമാക്കിയത്

Update: 2022-01-24 05:43 GMT

ലണ്ടന്‍: യൂറോപ്പില്‍ കൊവിഡ് വ്യാപനം അതിന്റെ അന്ത്യത്തോട് അടുക്കുകയാണെന്ന് ലോകാരോഗ്യ സംഘടന. ആദ്യമായിട്ടാണ് ഡബ്ല്യൂഎച്ച്ഒ ഇത്തരമൊരു സൂചന നല്‍കുന്നത്.ലോകാരോഗ്യ സംഘടന യൂറോപ്പ് ഡയറക്ടര്‍ ഹാന്‍സ് ക്ലൂഗെ വാര്‍ത്താ ഏജന്‍സിയായ എഎഫ്പിക്ക് നല്‍കിയ അഭിമുഖത്തിലാണ് ഈ കാര്യം വ്യക്തമാക്കിയത്.

ഒമിക്രോണ്‍ വകഭേദം കൊവിഡ് മഹാമാരിയെ ഒരു പുതിയ ഘട്ടത്തിലേക്ക് എത്തിച്ചു,മാര്‍ച്ചോടെ 60 ശതമാനം യൂറോപ്യന്മാരെയും ഒമിക്രോണ്‍ ബാധിക്കും. ഒടുവിലത് മഹാമാരിയുടെ അന്ത്യത്തിലേക്ക് കടക്കുമെന്നും ക്ലൂഗെ കൂട്ടിച്ചേര്‍ത്തു.

'യൂറോപ്പിലുടനീളം വ്യാപിച്ചിരിക്കുന്ന ഒമിക്രോണിന്റെ നിലവിലെ കുതിച്ചുചാട്ടം ശമിച്ചുകഴിഞ്ഞാല്‍ കുറച്ച് മാസങ്ങള്‍ ആഗോള പ്രതിരോധശേഷി ഉണ്ടായിരിക്കും. ഒന്നുകില്‍ വാക്‌സിന് നന്ദി പറയേണ്ടി വരും.അല്ലെങ്കില്‍ രോഗബാധമൂലം ആളുകളില്‍ പ്രതിരോധശേഷി ലഭ്യമാകും. കൊവിഡ് മടങ്ങി വരുന്നതിന് മുമ്പ് ഒരു ശാന്തമായ കാലഘട്ടം ഉണ്ടാകുമെന്ന് തങ്ങള്‍ പ്രതീക്ഷിക്കുന്നതായും' ക്ലൂഗെ പറഞ്ഞു.

അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്റെ മുഖ്യ ഉപദേഷ്ടാവും യുഎസിലെ പ്രമുഖ ശാസ്ത്രജ്ഞനുമായ ആന്റണി ഫൗസിയും സമാനമായ ശുഭാപ്തി വിശ്വാസം പ്രകടിപ്പിക്കുകയുണ്ടായി.അമേരിക്കയുടെ ചില ഭാഗങ്ങളില്‍ കൊവിഡ് കേസുകള്‍ കുത്തനെ കുറയുന്നതായി കാണപ്പെട്ടതായി ഫൗസി എബിസി ന്യൂസിനോട് പറയുകയുണ്ടായി.കൊവിഡ് കേസുകളും മരണങ്ങളും കുറയുകയാണെന്ന് ലോകാരോഗ്യ സംഘടനയുടെ ആഫ്രിക്കന്‍ റീജിയണല്‍ ഓഫിസും കഴിഞ്ഞ ആഴ്ച വ്യക്തമാക്കിയിരുന്നു.

ഒമിക്രോണ്‍ വകകേഭേദം ഡെല്‍റ്റയേക്കാള്‍ വ്യാപനശേഷിയുള്ള പകര്‍ച്ചവ്യാധിയാണെന്ന് പഠനങ്ങള്‍ കാണിക്കുന്നുണ്ടെങ്കിലും വാക്‌സിനെടുത്ത ആളുകളില്‍ പൊതുവേ തീവ്രമായ അണുബാധയ്ക്ക് കാരണമാകില്ലെന്നാണ് കണ്ടെത്തല്‍. അതേ സമയം അന്തിമ ഘട്ടിത്തിലാണെന്ന് പറയുമ്പോഴും ജാഗ്രത തുടരേണ്ടതുണ്ടെന്നും ക്ലൂഗെ മുന്നറയിപ്പ് നല്‍കുന്നുണ്ട്.

Tags:    

Similar News