രാജ്യത്ത് വാക്‌സിനെടുത്തവരിലെ കൊവിഡ് മരണനിരക്ക് 0.4 ശതമാനം മാത്രമെന്ന് പഠനം

Update: 2021-07-19 04:55 GMT

ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് വാക്‌സിന്‍ സ്വീകരിച്ചവര്‍ക്കിടയിലെ മരണനിരക്ക് വെറും 0.4 ശതമാനം മാത്രമെന്ന് പഠനം. വാക്‌സിന്‍ സ്വീകിച്ചവരില്‍ മരണനിരക്ക് മാത്രമല്ല, ആശുപത്രിപ്രവേശവും ഗുരുതരാവസ്ഥയും കാര്യമായി കുറവുള്ളതായും പഠനം വ്യക്തമാക്കുന്നു.

വാക്‌സിന്‍ ഡല്‍റ്റ വകഭേദം ബാധിച്ചവര്‍ക്കും സുരക്ഷയൊരുക്കുന്നുണ്ട്. വാക്‌സിനെടുത്തവരിലെ ആശുപത്രി പ്രവേശം 10 ശതമാനമാണെന്നും ഐസിഎംആറിലെ നിവേദിത ഗുപ്തയുടെ നേതൃത്വത്തില്‍ നടത്തിയ പഠനത്തില്‍ പറയുന്നു. 677 രോഗികളുടെ ജിനോ സീക്വന്‍സിങ് ഡാറ്റ ഉപയോഗിച്ചാണ് പഠനം നടത്തിയത്.

കൊവിഡ് ബാധിതരില്‍ വാക്‌സിന്‍ പ്രയോഗത്തിന്റെ പ്രാധാന്യം എടുത്തുകാട്ടുന്നതാണ് പുതിയ പഠനം. ഡല്‍റ്റ വകഭേദം 104 രാജ്യങ്ങളെ ബാധിച്ച സാഹചര്യത്തില്‍ ഈ പഠനത്തിന് വലിയ പ്രാധാന്യമുണ്ട്. ഡല്‍റ്റ വകഭേദം കഴിഞ്ഞ ഒക്ടോബറില്‍ ആദ്യമായി ഇന്ത്യയിലാണ് തിരിച്ചറിഞ്ഞത്. പിന്നീട് അത് യുകെ, യുഎസ്, ആസ്‌ട്രേലിയ തുടങ്ങിയ രാജ്യങ്ങളിലും സ്ഥിരീകരിച്ചു.

വാക്‌സിന്‍ സ്വീകരണം രോഗബാധ തീവ്രമാവാതിരിക്കാനും ആശുപത്രി പ്രവേശവും മരണനിരക്കും കുറക്കുന്നു- പഠനം വ്യക്തമാക്കുന്നു. വാക്‌സിനേഷന്‍ വര്‍ധിപ്പിക്കുക വഴി ജനങ്ങളുടെ പ്രതിരോധ ശേഷി വര്‍ധിപ്പിക്കാന്‍ സാധിക്കുമെന്നും ഇതാണ് വാക്‌സിനെതിരേയുള്ള ഏറ്റവും ശക്തമായ ആയുധമെന്നും അതുവഴി രാജ്യത്തെ ആരോഗ്യ സംവിധാനത്തില്‍ അനുഭവപ്പെടുന്ന സമ്മര്‍ദ്ദം കുറക്കാനാവുമെന്നും പഠനം വ്യക്തിമാക്കി.

592 പേരെ പഠനം നടത്തിയതില്‍ 85 പേര്‍ ഒരു ഡോസ് വാക്‌സിനാണ് എടുത്തത്. പരമ്പരാഗതമായ രീതിയില്‍ വികസിപ്പിക്കപ്പെട്ട ആസ്ട്രസെനക്കയുടെ കൊവിഷീല്‍ഡും കൊവാക്‌സിനുമാണ് ഇന്ത്യയില്‍ ഉപയോഗിച്ചുകൊണ്ടിരിക്കുന്നത്. മറ്റ് പല രാജ്യങ്ങളിലും ആര്‍എന്‍എ അടിസ്ഥാന വാക്‌സിനാണ് ഉപയോഗിക്കുന്നത്. പരമ്പരാഗത വാക്‌സിന് ഡല്‍റ്റ വകഭേദത്തെ നേരിടാന്‍ കഴിയില്ലെന്ന ധാരണയാണ് പൊതുവിലുള്ളത്. ഇതിനെതിരേയുള്ള കണ്ടെത്തലാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്.

അതിനും പുറമെ ഡെല്‍റ്റ എവൈ.1, ഡെല്‍റ്റ എവൈ.2 എന്നീ മറ്റ് രണ്ട് വകഭേദം കൂടി ഈ പഠനത്തിലൂടെ പുറത്തുകൊണ്ടുവന്നിട്ടുണ്ട്.