രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിച്ചവര്‍ക്കും കൊവിഡ്; വ്യാപിക്കുന്നത് ഇരട്ട വകഭേദം വന്ന വൈറസെന്ന് സംശയം

E484Q, L452R എന്നീ വൈറസുകളുടെ സങ്കലനമാണ് ഇന്ത്യയില്‍ കണ്ടെത്തിയിരിക്കുന്നത്. ഇതില്‍ L452R കാലിഫോര്‍ണിയയിലും യു.എസിലും കണ്ടെത്തിയവയാണ്

Update: 2021-04-19 17:39 GMT
കോഴിക്കോട്: സംസ്ഥാനത്ത് രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിച്ചവര്‍ക്കും കൊവിഡ് ബാധ സ്ഥിരീകരിച്ചതോടെ വിശദ പരിശോധനയ്ക്ക് ആരോഗ്യവകുപ്പിന്റെ നിര്‍ദ്ദേശം. സംസ്ഥാനത്ത് പടര്‍ന്നുപിടിക്കുന്നത് ഇരട്ട വകഭേദം വന്ന വൈറസാണോ എന്ന സംശയമാണ് ഉയരുന്നത്. ഇതു കണ്ടെത്താന്‍ ആരോഗ്യവകുപ്പിന് ഉന്നതതല യോഗം നിര്‍ദ്ദേശം നല്‍കി. ഇന്ന് ചേര്‍ന്ന കോര്‍ കമ്മറ്റി യോഗത്തിലാണ് ഇത്തരത്തില്‍ ഒരു ചര്‍ച്ച ഉണ്ടായത്.


രാജ്യത്ത് കൊവിഡ് രണ്ടാം തരംഗത്തില്‍ അതിവേഗം വ്യാപിക്കുന്നതിനു പിന്നില്‍ ഇരട്ട ജനിതക വകഭേദം വന്ന വൈറസുകളാണെന്ന് കണ്ടെത്തിയിട്ടുണ്ട്. പത്ത് സംസ്ഥാനങ്ങളിലാണ് ഇത്തരം വൈറസുകള്‍ സജീവമായിരിക്കുന്നത്. ഡല്‍ഹിയില്‍ യു.കെ വകഭേദം വൈറസ് ആണ് ഏറ്റവും സങ്കീര്‍ണമായിരിക്കുന്നതെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയ വൃത്തങ്ങള്‍ വ്യക്തമാക്കിയിരുന്നു.


മഹാരാഷ്ട്ര, ഡല്‍ഹി, പശ്ചിമ ബംഗാള്‍, ഗുജറാത്ത്, മധ്യപ്രദേശ് എന്നിവിടങ്ങളിലാണ് ഇരട്ട വകഭേദം വന്ന വൈറസ് ഏറ്റവും പ്രശ്‌നമുണ്ടാക്കുന്നത്. E484Q, L452R എന്നീ വൈറസുകളുടെ സങ്കലനമാണ് ഇന്ത്യയില്‍ കണ്ടെത്തിയിരിക്കുന്നത്. ഇതില്‍ L452R കാലിഫോര്‍ണിയയിലും യു.എസിലും കണ്ടെത്തിയവയാണ്. E484Q തദ്ദേശീയമാണ്. ഡല്‍ഹിലാകട്ടെ യു.കെയില്‍ കണ്ടെത്തിയ വകഭേദം വന്ന വൈറസുകളുമായി കൂടിച്ചേര്‍ന്നതാണ് കണ്ടെത്തിയത്. പഞ്ചാബില്‍ യു.കെ വകഭേദം വന്ന വൈറസാണ് 80 ശതമാനം കൊവിഡ് രോഗികളിലും കണ്ടെത്തിയിരിക്കുന്നത്. മഹാരാഷ്ട്രയില്‍ കണ്ടെത്തിയവയില്‍ 60 ശതമാനവും ഇരട്ട വകഭേദം വന്നവയാണ്.


കേരളത്തിലും ഇരട്ടവകഭേദം സംഭവിച്ച വൈറസാണ് രണ്ടാം ഘട്ട കൊവിഡ് വ്യാപനത്തിന് കാരണമാകുന്നതെങ്കില്‍ രോഗവ്യാപനം അതിശക്തമാകുമെന്നാണ് ഭയക്കുന്നത്. ഈ ഘട്ടത്തിലാണ് നിയന്ത്രണങ്ങള്‍ കടുപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.




Tags:    

Similar News