കൊവിഡ് ഭീതി: തെലങ്കാനയില്‍ മാവോവാദി ദമ്പതിമാര്‍ കീഴടങ്ങി

Update: 2021-06-26 16:30 GMT

ഭദ്രദ്രി കോത്തഗുഡം: തെലങ്കാനയിലെ ഭദ്രദ്രി പോലിസ് സ്‌റ്റേഷന്‍ പരിധിയില്‍ കൊവിഡ് വ്യാപനഭീതിയില്‍ മാവോവാദി ദമ്പതിമാര്‍ പോലിസില്‍ കീഴടങ്ങി. ജില്ലാ പോലിസ് സൂപ്രണ്ടിനെ ഉദ്ധരിച്ച് പിടിഐ ആണ് വാര്‍ത്ത പുറത്തുവിട്ടത്.

മാനഹുഹുര ലോക്കല്‍ ഓര്‍ഗനൈസിങ് സ്‌ക്വാഡ് അംഗങ്ങളായ ഭര്‍ത്താവും ഭാര്യയുമാണ് സ്വമേധയാ പോലിസില്‍ കീഴടങ്ങിയത്.

സഹപ്രവര്‍ത്തകര്‍ക്കിടയില്‍ കൊവിഡ് വ്യാപിക്കാന്‍ സാധ്യതയുണ്ടെന്ന ഭയമാണ് തങ്ങളെ കീഴടങ്ങാന്‍ പ്രേരിപ്പിച്ചതെന്ന് ഇരുവരും പോലിസിന് മൊഴി നല്‍കി.

ഏതാനും ആഴ്ചകള്‍ക്കുമുമ്പ് മാവോവാദികളുടെ കേന്ദ്ര കമ്മിറ്റി അംഗമായ ഹരി ഭൂഷണും മറ്റ് ചില പ്രവര്‍ത്തകരും കൊവിഡ് ബാധിച്ച് മരിച്ചിരുന്നു. ഇത് പ്രവര്‍ത്തകര്‍ക്കിടയില്‍ ഭീതി പടര്‍ത്തിയതായി ജില്ലാ പോലിസ് സൂപ്രണ്ട് സുനില്‍ ദത്ത് പറഞ്ഞു.

കീഴടങ്ങിയ രണ്ട് പേര്‍ക്കും 23 വയസ്സുണ്ട്. ഇരുവരും 2018 മുതലും 2016 മുതലും പാര്‍ട്ടിയില്‍ അംഗമാണ്. ഭര്‍ത്താവ് തെലങ്കാന സംസ്ഥാന കമ്മിറ്റി അംഗം ആസാദിന്റെ സുരക്ഷയ്ക്കായി നിയോഗിക്കപ്പെട്ടയാളായിരുന്നു.