കൊവിഡ് വ്യാപനം: കാഴ്ചക്കാരായി നോക്കിനില്‍ക്കാനാവില്ല; ഡല്‍ഹി സര്‍ക്കാരിനെതിരേ ഹൈക്കോടതി

Update: 2020-11-19 10:13 GMT

ന്യൂഡല്‍ഹി: ഡല്‍ഹി സര്‍ക്കാര്‍ കൊവിഡ് നിയന്ത്രണത്തില്‍ ആവശ്യമായ ജാഗ്രത പാലിക്കുന്നില്ലെന്ന് കുറ്റപ്പെടുത്തി ഡല്‍ഹി ഹൈക്കോടതി. കാര്യങ്ങള്‍ കൈവിട്ടുപോകും വരെ വിവാഹങ്ങളിലും മറ്റും പങ്കെടുക്കുന്നവരുടെ എണ്ണം പരിമിതിപ്പെടുത്താന്‍ ആലോചിക്കാതിരുന്നതെന്താണെന്ന് കോടതി രോഷം പ്രകടിപ്പിച്ചു. 18 ദിവസം എന്തുകൊണ്ടാണ് നിങ്ങള്‍ ഒന്നും ചെയ്യാതിരുന്നത്. ഈ സമയത്തിനുളളില്‍ കൊവിഡ് ബാധിച്ച് എത്രപേരാണ് മരിച്ചത്- കോടതി ചോദിച്ചു. നിങ്ങളെ തോളില്‍ തട്ടി വിളിച്ചുണര്‍ത്താനാവില്ലെന്നും കോടതി കൂട്ടിച്ചേര്‍ത്തു.

നവംബര്‍ ഒന്നിനു ശേഷം നിങ്ങള്‍ ഒന്നും ചെയ്തില്ല. ഈ സമയത്ത് കൊവിഡ് കേസുകള്‍ വര്‍ധിച്ചു. എല്ലായ്‌പ്പോഴും നിങ്ങളുടെ തോളിത്തട്ടി ഞങ്ങള്‍ക്ക് വിളിച്ചുണര്‍ത്താനാവുമോ? മാസ്‌ക് ധരിക്കാത്തവര്‍ക്ക് ഏര്‍പ്പെടുത്തിയ പിഴ അത് ചെയ്യാതിരിക്കുന്നതില്‍ നിന്ന് പിന്തിരിപ്പിക്കുന്ന അത്ര വലുതല്ല. അത്തരക്കാര്‍ പുറത്തിറങ്ങുന്ന മറ്റുള്ളവരെ അപകടത്തില്‍ പെടുത്തിയിരിക്കുകയാണ്. എല്ലാതിനും ഉത്തരവാദി സര്‍ക്കാരാണെന്നല്ല പറയുന്നത്. ജനങ്ങളും ഉത്തരവാദികളാണ്. അവരത് അനുസരിക്കുന്നില്ലെങ്കില്‍ അനുസരിപ്പിക്കാനുള്ള വഴി നോക്കണം. അവര്‍ വഴി മറ്റുള്ളവര്‍ക്ക് രോഗം പടരുകയാണ് -കോടതി ഓര്‍മിപ്പിച്ചു.

വിവാഹത്തില്‍ പങ്കെടുക്കുന്നവരുടെ എണ്ണം 200 ആക്കി വര്‍ധിപ്പിച്ച നവംബര്‍ 1ലെ സര്‍ക്കാര്‍ നടപടിയെ കോടതി നേരത്തെത്തന്നെ ചോദ്യംചെയ്തിരുന്നു. നവംബര്‍ 18ന് സ്റ്റാറ്റസ് റിപോര്‍ട്ട് സമര്‍പ്പിക്കാനും കോടതി ആവശ്യപ്പെട്ടു.