കൊവിഡ് രണ്ടാം തരംഗം അവസാനിച്ചില്ല; മൂന്നാം തരംഗം ജനങ്ങളുടെ ജാഗ്രതയനുസരിച്ചിരിക്കുമെന്നും ഡല്‍ഹി എയിംസ് മേധാവി

Update: 2021-08-13 13:49 GMT

ന്യൂഡല്‍ഹി: രാജ്യത്തെ കൊവിഡ് രണ്ടാം തരംഗം ഇനിയും അവസാനിച്ചില്ലെന്നും മൂന്നാം തരംഗത്തിനുള്ള സാധ്യത ജനങ്ങളുടെ ജാഗ്രതയനുസരിച്ചിരിക്കുമെന്നും ഡല്‍ഹി എയിംസ് മേധാവി ഡോ. രന്‍ദീപ് ഗുലേരിയ.

രണ്ടാം തരംഗം ഇനിയും അവസാനിച്ചിട്ടില്ലെന്ന് ജനങ്ങള്‍ മനസ്സിലാക്കണം. ദിനംപ്രതി രാജ്യത്ത് 40,000 കേസുകളാണ് റിപോര്‍ട്ട് ചെയ്യപ്പെടുന്നത്. എല്ലാവരും കൊവിഡ് ആരോഗ്യ നിര്‍ദേശങ്ങള്‍ പാലിക്കണം. അത് പാലിച്ചാല്‍ അടുത്തൊരു തരംഗത്തെ ഇല്ലായ്മ ചെയ്യാം- ഡോ. ഗുലേരിയ പറഞ്ഞു.

കൊവിഡിന്റെ രണ്ടാംതരംഗം ഏപ്രിലിലാണ് തുടങ്ങിയത്. അതോടെ പ്രതിദിന രോഗബാധ നാല് ലക്ഷത്തോളമായി. ഒപ്പം മരണനിരക്കും വര്‍ധിച്ചു. മെയ് പകുതിയോടെ കുറയാന്‍ തുടങ്ങി. എന്നാല്‍ ആഗസ്ത്-സെപ്തംബര്‍ പകുതിയോടെ അടുത്തൊരു തരംഗസാധ്യതയുണ്ടെന്ന് ചിലര്‍ മുന്നറിയിപ്പു നല്‍കുന്നുണ്ട്. അതേസമയം ജാഗ്രതയോടെ ഇരുന്നാല്‍ ഇത്തവണത്തെ കൊവിഡ് തരംഗത്തിന്റെ ആഘാതം കുറയ്ക്കാനാവുമെന്നും അദ്ദേഹം സൂചിപ്പിച്ചു.

സിഐഎസ്എഫ് സംഘടിപ്പിച്ച രക്തദാനച്ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യയുടെ 75ാം സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ചായിരുന്നു പരിപാടി സംഘടിപ്പിച്ചത്. ആസാദി ക അമൃത് മഹോല്‍സവ് എന്നാണ് പരിപാടിയ്ക്ക് പേരിട്ടിരിക്കുന്നത്. ഇന്ത്യയുടെ 75ാം വാര്‍ഷികം ആഘോഷിക്കാന്‍ രക്തദാനത്തേക്കാള്‍ മഹത്തരമായിട്ടൊന്നുമില്ലെന്ന് ഡോ. ഗുലേരിയ പറഞ്ഞു.

Tags: