കൊവിഡ് ഡല്‍റ്റ പ്ലസ് വകഭേദം; രാജ്യത്ത് 40 രോഗികള്‍, ആദ്യം റിപോര്‍ട്ട് ചെയ്ത് ഏപ്രിലില്‍
ന്യൂഡല്‍ഹി: കൊവിഡിന്റെ ഏറ്റവും ഗുരുതരമായ വകഭേദമായ കൊവിഡ് ഡല്‍റ്റ പ്ലസ് 40 പേരില്‍ സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ്. ഇതുവരെ മഹാരാഷ്ട്ര, മധ്യപ്രദേശ്, കേരളം തുടങ്ങി മൂന്ന് സംസ്ഥാനങ്ങളിലാണ് രോഗബാധ കണ്ടെത്തിയിട്ടുളളത്.
എംആര്‍എന്‍എ വൈറസുകള്‍ ഇരട്ടിക്കുമ്പോഴുണ്ടാകുന്ന തകരാറുകളാണ് പുതിയ സ്വഭാവം കൈവരിക്കുന്നതും അങ്ങനെ പുതിയ വകഭേദമായി മാറുന്നതും.
ജൂണ്‍ 16നാണ് പ്രത്യേക ശ്രദ്ധ അര്‍ഹിക്കുന്ന വകഭേദമായി കേന്ദ്ര ആരോഗ്യമന്ത്രാലയം ഡല്‍റ്റ പ്ലസിനെക്കുറിച്ച് മുന്നറിയിപ്പുനല്‍കിയത്.
ആഴ്ചകള്ളില്‍ ഇത് കൂടുതല്‍ അപകടകരമാണെന്ന് തിരിച്ചറിഞ്ഞു.
ഇതുവരെ രാജ്യത്ത് മൂന്ന് സംസ്ഥാനങ്ങളിലാണ് ഈ വകഭേദം സ്ഥിരീകരിച്ചിട്ടുള്ളത്. മഹാരാഷ്ട്രയിലെ രത്‌നഗിരിയിലും ജല്‍ഗാവോണിലും കേരളത്തിലെ പാലക്കാടും പത്തനംതിട്ടയിലും മധ്യപ്രദേശിലെ ഭോപാലിലും ശിവ്പുരിയിലും ഇത് കണ്ടെത്തി.
ഗോവ-മഹാരാഷ്ട്ര അതിര്‍ത്തിയില്‍ പ്രത്യേക നിരീക്ഷണം ഏര്‍പ്പെടുത്താന്‍ കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ഈ വകഭേദം ആദ്യമായി കഴിഞ്ഞ മാര്‍ച്ചില്‍ യൂറോപ്പിലാണ് കണ്ടെത്തിയത്. ജൂലൈ 13ന് ശ്രദ്ധിക്കേണ്ട ഒന്നായി നോട്ടിഫൈ ചെയ്തു. ഇന്ത്യയില്‍ നിന്ന് വന്ന ആറ് കേസുകളില്‍ ഇത് കണ്ടതായി ഇംഗ്ലണ്ടിലെ പബ്ലിക് ഹെല്‍ത്ത് വിഭാഗം അവരുടെ ബുള്ളറ്റിനില്‍ എഴുതിയിരുന്നു.
സര്‍ക്കാര്‍ നല്‍കിയ വിവരമനുസരിച്ച് ഡല്‍റ്റ പ്ലസ് കൂടുതല്‍ ഗുരുതരമാണ്, പ്രത്യേകിച്ച് ശ്വാസകോശത്തിന്.
ലഭിച്ച വിവരമനുസരിച്ച് ഏപ്രില്‍ 5 മുതല്‍ ഇത് ഇന്ത്യയിലുണ്ട്. മഹാരാഷ്ട്രയിലാണ് ആദ്യം കണ്ടെത്തിയത്.
