കൊവിഡ് മരണങ്ങള്‍: ലോകാരോഗ്യസംഘടനയുടെ റിപോര്‍ട്ട് വസ്തുതാപരമല്ലെന്ന് കൊവിഡ് വര്‍ക്കിംഗ് ഗ്രൂപ്പ് മേധാവി

Update: 2022-05-06 06:10 GMT

ന്യൂഡല്‍ഹി: ഇന്ത്യയില്‍ 4.7 ദശലക്ഷം 'അധിക' കൊവിഡ് മരണങ്ങളള്‍ ഉണ്ടായിട്ടുണ്ടെന്ന ലോകാരോഗ്യ സംഘടനയുടെ റിപോര്‍ട്ട് 'യുക്തിപരമോ വസ്തുതാപരമോ' അല്ലെന്ന് കൊവിഡ് വര്‍ക്കിംഗ് ഗ്രൂപ്പ് മേധാവി ഡോ എന്‍ കെ അറോറ. റിപോര്‍ട്ട് ആശങ്കയുളവാക്കുന്നതാണെന്നും അദ്ദേഹം വിശേഷിപ്പിച്ചു. എന്‍ഡടിവിയുമായി നടത്തിയ അഭിമുഖത്തിലാണ് ഇക്കാര്യം അദ്ദേഹം പറഞ്ഞത്.

10-20% പൊരുത്തക്കേട് ഉണ്ടാകാമെങ്കിലും, ഇത്രയേറെ വ്യതിയാനും ഉണ്ടാവുകയില്ല. ഇന്ത്യയുടെ മരണ-ജനന രജിസ്‌ട്രേഷന്‍ സംവിധാനം ശക്തവും ദൃഢവുമാണ്. കൊവിഡ് വൈറസുമായി ബന്ധപ്പെട്ട മരണങ്ങളില്‍ ഭൂരിഭാഗവും റിപോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

വ്യാഴാഴ്ചയാണ് ലോകാരോഗ്യ സംഘടന കൊവിഡ്മരണങ്ങളെക്കുറിച്ചുള്ള വിശദമായ കണക്കുകള്‍ പ്രസിദ്ധീകരിച്ചത്. അതുപ്രകാരം ജനുവരി 2020 മുതല്‍ 2021 ഡിസംബര്‍ വരെ ഇന്ത്യ സര്‍ക്കാര്‍ മുന്നോട്ടുവച്ചതിനേക്കാള്‍ 4.7 ദശലക്ഷം കൊവിഡ് മരണങ്ങള്‍ ഇന്ത്യയിലുണ്ടായി. ഈ കണക്ക് ഇന്ത്യയുടെ ഔദ്യോഗിക കണക്കിനേക്കാള്‍ പത്തിരട്ടി അധികവും ആഗോള തലത്തിലുണ്ടായ കൊവിഡ് മരണങ്ങളുടെ മൂന്നിലൊന്നുമാണ്. ആഗോള തലത്തില്‍ 15 ദശലക്ഷം പേര്‍ മരിച്ചു.

സിവില്‍ രജിസ്‌ട്രേഷന്‍ സിസ്റ്റം കണക്കുപ്രകാരം ഇന്ത്യയില്‍ 2020ല്‍ 4,74,806 അധികമരണങ്ങളാണ് റിപോര്‍ട്ട് ചെയ്തത്.

ലോകാരോഗ്യസംഘടനക്ക് ചില വെബ്‌സൈറ്റുവഴിയോ മാധ്യമറിപോര്‍ട്ടനുസരിച്ചോ ആണ് മരണത്തെക്കുറിച്ചുള്ള കണക്കുകള്‍ ലഭിച്ചതെന്നാണ് കേന്ദ്ര സര്‍ക്കാര്‍ കുറ്റപ്പെടുത്തുന്നത്. അതില്‍നിന്നുണ്ടാക്കിയ മാത്തമാറ്റിക്കല്‍ മോഡലാണ് ഉപയോഗിച്ചത്. ആ പഠന രീതി ശരിയല്ലെന്നാണ് ഇന്ത്യയുടെ ആക്ഷേപം. അതിനുവേണ്ടി ഉപയോഗിച്ച മാത്തമാറ്റിക്കല്‍ മോഡലിനെയും കേന്ദ്ര ആരോഗ്യവകുപ്പ് തള്ളിയിരുന്നു.

Tags:    

Similar News