യുഎസ്സില്‍ വീണ്ടും കൊവിഡ് പ്രതിസന്ധി: ഓസ്റ്റിന്‍ നഗരത്തില്‍ 2.4 ദശലക്ഷം പേര്‍ക്ക് അവശേഷിക്കുന്നത് ആറ് ഐസിയു ബെഡുകള്‍

Update: 2021-08-09 13:28 GMT

ന്യൂയോര്‍ക്ക്: കൊവിഡിന്റെ പുതിയ വകഭേദമായ ഡെല്‍റ്റ യുഎസ്സ് നഗരങ്ങളില്‍ സൃഷ്ടിക്കുന്നത് കനത്ത പ്രതിസന്ധി. ടെക്‌സാസിലെ ഓസ്റ്റിന്‍ നഗത്തിലാണ് പ്രതിസന്ധി രൂക്ഷമായിരിക്കുന്നത്. 2.4 ദശലക്ഷം പേര്‍ ഉള്ള നഗരത്തില്‍ അവശേഷിക്കുന്നത് കേവലം 6 ഐസിയു ബെഡുകള്‍ മാത്രമാണെന്ന് നഗരത്തിലെ എമര്‍ജന്‍സി അലെര്‍ട്ട് സിസ്റ്റം പൗരന്മാരെ അറിയിച്ചു. ഓസ്റ്റിനില്‍ 313 വെന്റിലേറ്ററുകള്‍ മാത്രമാണ് ബാക്കിയുള്ളതെന്നും കണക്കുകള്‍ പറയുന്നു.

പ്രതിസന്ധി രൂക്ഷമാണെന്ന് പൊതുആരോഗ്യവിഭാഗം ഡയറക്ടര്‍ ഡെസ്മര്‍ വാല്‍ക്‌സ് മുന്നറിയിപ്പുനല്‍കി. സമാനമായ സന്ദേശങ്ങള്‍ ഫോണുകളും ഇ മെയിലുകളും ടെസ്റ്റ് സന്ദേശങ്ങളുമായി അയച്ചുകൊണ്ടിരിക്കുന്നുണ്ട്.

ആശുപത്രികള്‍ സംവിധാനങ്ങള്‍ വലിയ സമ്മര്‍ദ്ദത്തിലാണെന്നും കൊവിഡ് കേസുകള്‍ ഇനിയും ഉയരുകയാണെങ്കില്‍ കൈവിട്ടുപോകുമെന്നും സൂചനയുണ്ട്. ഡല്‍റ്റ വകഭേദം വര്‍ധിച്ചതോടെ രണ്ട് ദിവസം മുന്‍പാണ് ആരോഗ്യ വകുപ്പ് റിസ്‌ക് ലെവല്‍ ഏറ്റവും ഉയര്‍ന്ന പരിധിയായ അഞ്ച് ആയതായി റിപോര്‍ട്ട് ചെയ്തത്. 

വാക്‌സിന്‍ എടുത്തിട്ടുണ്ടെങ്കിലും പൗരന്മാര്‍ വീടുകളില്‍ തന്നെ കഴിയണമെന്നാണ് ആരോഗ്യവിഭാഗത്തിന്റെ നിര്‍ദേശം.

കഴിഞ്ഞ മാസത്തെ അപേക്ഷിച്ച് ആശുപത്രി പ്രവേശം 600ശതമാനമായി വര്‍ധിച്ചിട്ടുണ്ട്. ഐസിയു പ്രവേശനം ഇതേ കാലയളവില്‍ 570 ശതമാനമായും വര്‍ധിച്ചു. ജൂലൈ 4ന് വെറും എട്ട് പേര്‍ മാത്രം വെന്റിലേറ്ററിലായിരുന്ന സാഹചര്യത്തില്‍ ഇപ്പോള്‍ 102 പേരാണ് ഉള്ളത്. പത്ത് മടങ്ങ് കൊവിഡ് കേസുകളാണ് ഓസ്റ്റിനില്‍ മാത്രം വര്‍ധിച്ചത്.

ഈ പ്രവണത ഓസ്റ്റിനില്‍ മാത്രമല്ല, സംഭവിച്ചിട്ടുള്ളത്. പല നഗരങ്ങളും സമാനപ്രവണത ദൃശ്യമാണ്. ശരാശരി ഒരു ലക്ഷം പേര്‍ക്കാണ് യുഎസ്സില്‍ രോഗം സ്ഥിരീകരിക്കുന്നത്. ആറ് മാസം മുമ്പുള്ള അവസ്ഥയിലേക്കാണ് രോഗവ്യാപനം വര്‍ധിക്കുന്നത്. ഫെബ്രുവരിക്കുശേഷം കഴിഞ്ഞ വെള്ളിയാഴ്ച കൊവിഡ് പ്രതിവാര കേസുകള്‍ 7.5 ലക്ഷം കടന്നതായി ജോണ്‍ ഹോപ്കിന്‍സ് സര്‍വകലാശാലയുടെയും ബ്ലൂം ബെര്‍ഗിന്റെയും കണക്കുകള്‍ സൂചിപ്പിക്കുന്നു.

വാക്‌സിന്‍ വിതരണം ശക്തിപ്പെടുത്തിയ ശേഷം യുഎസ്സില്‍ കൊവിഡ് വ്യാപനം കുറയുന്നതായാണ് കണ്ടിരുന്നത്. എന്നാല്‍ ഇപ്പോള്‍ പ്രതിദിന കൊവിഡ് മരണങ്ങള്‍ കഴിഞ്ഞ മാസത്തേക്കാള്‍ ഇരട്ടിയായിരിക്കുകയാണ്.

കാര്യങ്ങള്‍ നിര്‍ഭാഗ്യകരമായ തോതില്‍ മാറുകയാണെന്നാണ് യുഎസ് പ്രിസഡന്റ് ജൊബൈഡന്റെ മുഖ്യ ആരോഗ്യകാര്യ ഉപദേശകന്‍ ആന്റണി ഫാകൈ്വ ബ്ലൂംബെര്‍ഗിനു നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞത്.

ടെക്‌സാസിനു പുറമെ, ഫ്‌ലോറിഡയിലും കൊവിഡ് വ്യാപനം വര്‍ധിക്കുന്നുണ്ട്. ഈ രണ്ട് സംസ്ഥാനങ്ങളില്‍ 40 ശതമാനമാണ് കൊവിഡ് ബാധ വര്‍ധിച്ചത്.

ടെക്‌സാസില്‍ 29 ദശലക്ഷം ജനസംഖ്യയാണ് ഉള്ളത്. അവിടെ 439 ഐസിയു ബെഡുകളും 6991 വെന്റിലേറ്ററുകളും ഉണ്ട്. ഹൂസ്റ്റണില്‍ 6.7 ദശലക്ഷം പേര്‍ക്ക് 41 ഐസിയു ബെഡുകളാണ് അവശേഷിക്കുന്നത്. ഡള്ളാസില്‍ 8 ദശലക്ഷം പേര്‍ക്ക് 110 ഐസിയു ബെഡുകളുണ്ട്.