കൊവിഡ്: നിയന്ത്രണങ്ങള്‍ നിരന്തരം ലംഘിക്കുന്നു; കടുത്ത നടപടികള്‍ ഏര്‍പ്പെടുത്തുമെന്ന മുന്നറിയിപ്പുമായി അമരീന്ദര്‍ സിങ്

Update: 2021-05-03 14:49 GMT

ചണ്ഡിഗഢ്: കൊവിഡ് വ്യാപനം വര്‍ധിക്കുന്ന സാഹചര്യത്തിലും സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ ആരോഗ്യനിര്‍ദേശങ്ങള്‍ ജനങ്ങള്‍ വേണ്ട വിധം പാലിക്കുന്നില്ലെന്ന് മുഖ്യമന്ത്രി അമരീന്ദര്‍ സിങ്. ലോക്ക് ഡൗണ്‍ നടപ്പാക്കുന്നതിനോട് സര്‍ക്കാര്‍ യോജിക്കുന്നില്ലെങ്കിലും ഇത് നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ലോക്ക് ഡൗണിനോടടുത്ത നിയന്ത്രണങ്ങള്‍ കൊണ്ടുവരുമെന്ന് അദ്ദേഹം മുന്നറിയിപ്പുനല്‍കി. സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ പാലിക്കുന്നതില്‍ ജനങ്ങള്‍ വീഴ്ചവരുത്തുന്നതിനെക്കുറിച്ച് മാധ്യമങ്ങളുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.

''ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കുന്നത് വലിയ തോതിലുള്ള പലായനങ്ങള്‍ക്ക് കാരണമാവും. അത് കുടിയേറ്റക്കാരായ തൊഴിലാളികളെ ബുദ്ധിമുട്ടിലാക്കും. മാത്രമല്ല, വ്യവസായ സ്ഥാപനങ്ങളുടെയും വ്യാപാരസ്ഥാപനങ്ങളുടെയും പ്രവര്‍ത്തനങ്ങളെ വലിയതോതില്‍ ബാധിക്കും''- അതും കൂടി പരിഗണിച്ചാണ് ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കാത്തതെന്ന് അദ്ദേഹം പറഞ്ഞു.

നിലവില്‍ സംസ്ഥാനത്ത് മൃദുവായ ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. അത് കടുപ്പിക്കും. ഞായറാഴ്ചയോടെ ഏതാനും പുതിയ നിയന്ത്രണങ്ങള്‍ കൂടി സര്‍ക്കാര്‍ നടപ്പാക്കിയിട്ടുണ്ട്.

ഞായറാഴ്ചയോടെ ഹോട്ടലുകളില്‍ നിന്ന് ഭക്ഷം വാങ്ങിപ്പോകുന്നതിന് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. ഭക്ഷണം വാങ്ങുന്നതിന്റെ മറവില്‍ യുവാക്കള്‍ വ്യാപകമായി കറങ്ങിനടക്കുന്നുവെന്ന റിപോര്‍ട്ട് പുറത്തുവന്ന സാഹചര്യത്തിലാണ് നടപടി. പകരം ഹോട്ടലുകള്‍ക്ക് ഹോം ഡെലിവറി നടത്താം.

വ്യവസായ സ്ഥാപനങ്ങളോട് അവരുടെ സിഎസ്ആര്‍ ഫണ്ട് ഉപയോഗിച്ച് തൊഴിലാളികള്‍ക്ക് വാക്‌സിനേഷന്‍ നല്‍കാന്‍ മുഖ്യമന്ത്രി നിര്‍ദേശിച്ചു.

Similar News