കൊവിഡ് കണക്കുകള്‍ നല്‍കുന്നില്ലെന്ന കേന്ദ്രത്തിന്റെ പ്രചാരണം തെറ്റ്: മന്ത്രി വീണാ ജോര്‍ജ്

എല്ലാ ദിവസവും നാഷനല്‍ സര്‍വൈലന്‍സ് യൂനിറ്റിന് കൊവിഡ് കണക്കുകള്‍ നല്‍കുന്നുണ്ട്

Update: 2022-04-19 07:44 GMT

തിരുവനന്തപുരം: സംസ്ഥാനം കൊവിഡ് കണക്കുകള്‍ നല്‍കുന്നില്ലെന്ന കേന്ദ്രത്തിന്റെ പ്രചാരണം തെറ്റെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. എല്ലാ ദിവസവും നാഷണല്‍ സര്‍വൈലന്‍സ് യൂണിറ്റിന് കൊവിഡ് കണക്കുകള്‍ നല്‍കുന്നുണ്ട്. എന്നിട്ടും കേന്ദ്രം തെറ്റായ കാര്യം പ്രചരിപ്പിക്കുന്നത് എന്തിനാണെന്നും ആരോഗ്യ മന്ത്രി ചോദിച്ചു. കൊവിഡ് കണക്കുകള്‍ പുറത്തുവിടണമെന്നാവശ്യപ്പെട്ട് കേന്ദ്രം ആരോഗ്യ സെക്രട്ടറിക്കയച്ച കത്തിന് മറുപടിയായാണ് വീണാ ജോര്‍ജിന്റെ പ്രതികരണം.

ആഴ്ചയിലൊരിക്കല്‍ പൊതുജനങ്ങള്‍ക്കായി കൊവിഡ് റിപോര്‍ട്ട് പുറത്തുവിടാറുണ്ട്. രോഗബാധ കൂടിയാല്‍ ദിവസവും ബുള്ളറ്റിന്‍ ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു. അഞ്ച് ദിവസത്തിന് ശേഷം കേരളം ഒറ്റയടിക്ക് കൊവിഡ് കണക്കുകള്‍ പുറത്ത് വിട്ടതാണ് രാജ്യത്താകെ കൊവിഡ് കണക്ക് ഉയരാനിടയാക്കിയതെന്ന് ചൂണ്ടിക്കാണിച്ചാണ് കേന്ദ്രം ആരോഗ്യമന്ത്രാലയത്തിന് കത്തയച്ചത്. കൊവിഡ് കണക്കുകള്‍ കൃത്യമായി പ്രസിദ്ധീകരിക്കുന്നത് രോഗവ്യാപനം തടയുന്നതിന് നിര്‍ണായകമാണെന്ന് കത്തില്‍ പറഞ്ഞിരുന്നു.

ഏപ്രില്‍ 13 മുതല്‍ 17 വരെ കേരളം കൊവിഡ് കണക്കുകള്‍ പ്രസിദ്ധീകരിച്ചിരുന്നില്ല. ഈ ദിവസങ്ങളില്‍ 150 കൊവിഡ് കേസുകളാണ് റിപോര്‍ട്ട് ചെയ്തതെന്ന കണക്ക് ഇന്നലെ ആരോഗ്യ മന്ത്രാലയം പുറത്തുവിട്ടിരുന്നു. സംസ്ഥാനത്ത് കൊവിഡ് കേസുകള്‍ കുറഞ്ഞതിനാലാണ് കണക്ക് പ്രസിദ്ധീകരിക്കുന്നത് നിര്‍ത്തിവെച്ചത്. ഡാറ്റാ ശേഖരണം തുടരുമെന്നുമായിരുന്നു ആരോഗ്യമന്ത്രി അന്ന് നല്‍കിയ വിശദീകരണം. 

Tags:    

Similar News