കൊവിഡ്: ബ്ലാക്ക് ഫംഗസ് രോഗബാധ തിരൂരിലും; ചികിത്സക്ക് പണം തികയാതെ കുടുംബം

Update: 2021-05-19 05:49 GMT

തിരൂര്‍: കൊവിഡ് ബാധയെ തുടര്‍ന്ന് മഞ്ചേരി മെഡിക്കല്‍ കോളേജില്‍ ചികിത്സയെടുത്ത് മടങ്ങിയ തിരൂര്‍ സ്വദേശിക്ക് ബ്ലാക്ക് ഫംഗസ് സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് കണ്ണ് നീക്കം ചെയ്തു. തിരൂര്‍ വലിയപറമ്പില്‍ അബ്ദുള്‍ ഖാദ( 62 )ന്റെ ഇടതു കണ്ണാണ് ബ്ലാക്ക്ഫംഗസ് തലച്ചോറിലേക്ക് പടരാതിരിക്കുവാന്‍ നീക്കം ചെയ്തത്. കേരളത്തില്‍ ബ്ലാക് ഫംഗസ് സ്ഥിരീകരിക്കുന്ന ഏഴാമത്തെ രോഗിയാണ് അബ്ദുള്‍ ഖാദര്‍.

കോഴിക്കോട് മിംസ് ആശുപത്രിയിലാണ് അബ്ദുള്‍ ഖാദര്‍ ചികില്‍സയില്‍ കഴിയുന്നത്. ഇതുവരെ 7 ലക്ഷം രൂപ ചെലവായി. ഒരു നേരത്തെ മരുന്നിന് 25,000 രൂപ വേണം. ഇതിനുള്ള പണം തികയാതെ ദുരിതത്തിലായിരിക്കുകയാണ് കുടുംബം. അബ്ദുല്‍ ഖാദര്‍ ആശുപത്രിയിലായതോടെ കൂടെ നിന്ന മകന്റെ ജോലി നഷ്ടമായി. ഒരു സഹോദരന്‍ ഗള്‍ഫിലാണെങ്കിലും കൊവിഡ് ബാധിതനാണ്. അബ്ദുള്‍ ഖാദര്‍ പ്ലംബറാണ്. 

കൊവിഡ് മാറിയിട്ടും തലവേദനയും കണ്ണിന് കാഴ്ചക്കുറവും വന്നതോടെയാണ് ചികില്‍തേടിയത്. അവരാണ് ബ്ലാക് ഫംഗസ് ബാധയാണെന്ന് സ്ഥിരീകരിച്ചത്. ഒടുവില്‍ ജീവന്‍ രക്ഷിക്കാനായി ഡോക്ടര്‍മാര്‍ കണ്ണ് നീക്കംചെയ്യാന്‍ നിര്‍ബന്ധിതരായി. 

കഠിന തലവേദന, മൂക്കടപ്പ്, മുഖംവേദന, പല്ലുകള്‍ക്ക് ഇളക്കം, കണ്ണ്, ചെവി, മൂക്ക് എന്നിവയില്‍ വേദനയും രക്തമൊലിക്കലുമാണ് ബ്ലാക്ക് ഫംഗസിന്റെ പ്രധാന ലക്ഷണങ്ങള്‍. കൊവിഡ് ചികിത്സക്കിടെ മഞ്ചേരി മെഡിക്കല്‍ കോളേജില്‍ സ്റ്റിറോയിഡ് നല്‍കിയതും ബ്ലാക്ക് ഫംഗസ് രോഗബാധക്ക് ആക്കം കൂട്ടിയെന്നാണ് കരുതുന്നത്.