കൊവിഡ്: സ്വകാര്യ ആശുപത്രികളിലെ ചികിത്സ നിരക്ക് പ്രദര്‍ശിപ്പിക്കാത്തവര്‍ക്കെതിരെ റിപോര്‍ട്ട് സമര്‍പ്പിക്കും

Update: 2021-05-12 18:32 GMT

പാലക്കാട്: സര്‍ക്കാര്‍ ഉത്തരവിന്റെയും ഹൈക്കോടതി നിര്‍ദേശത്തിന്റെയും അടിസ്ഥാനത്തില്‍ സ്വകാര്യ ആശുപത്രികളില്‍ ചികിത്സ നിരക്ക് പൊതുജനങ്ങളുടെ ശ്രദ്ധയില്‍പെടുന്ന വിധത്തില്‍ ആശുപത്രികളില്‍ പ്രദര്‍ശിപ്പിക്കണമെന്ന് ജില്ലാ കളക്ടര്‍ മൃണ്‍മയി ജോഷി അറിയിച്ചു. ഇവ പ്രദര്‍ശിപ്പിക്കുന്നതില്‍ വീഴ്ച വരുത്തുന്നവര്‍ക്കെതിരെ സര്‍ക്കാരിലും ഹൈക്കോടതിയിലും റിപോര്‍ട്ട് സമര്‍പ്പിക്കും. കൊവിഡ് 19 രണ്ടാം തരംഗവുമായി ബന്ധപ്പെട്ട് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുന്നതിന് സ്വകാര്യ ആശുപത്രികളുടെ സേവനം ലഭ്യമാക്കുന്നതുമായി ബന്ധപ്പെട്ട് ജില്ലയിലെ സ്വകാര്യ ആശുപത്രി പ്രതിനിധികളുമായി ചേര്‍ന്ന ഓണ്‍ലൈന്‍ യോഗത്തിലാണ് നിര്‍ദേശം.

സൗകര്യമുള്ള എല്ലാ സ്വകാര്യ ആശുപത്രികളിലെയും 50 % കിടക്കകള്‍, ഓക്സിജന്‍ സംവിധാനം എന്നിവ കോവിഡ് 19 രോഗികള്‍ക്ക് ഉറപ്പാക്കണം. തങ്കം, ക്രസന്റ്, സേവന, മദര്‍ കെയര്‍, വള്ളുവനാട് ആശുപത്രികള്‍ നിര്‍ദ്ദേശം ലഭിച്ചിട്ടും 50% കിടക്കകള്‍ ഉറപ്പാക്കാത്തത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും നാളെ (മെയ് 13) വൈകിട്ട് ആറിനകം നിര്‍ദേശം നടപ്പാക്കണമെന്നും ജില്ലാ കലക്ടര്‍ വ്യക്തമാക്കി.

കൂടാതെ പുതുശ്ശേരി ഈസ്റ്റിലെ പിംസ്, വാണിയംകുളം പി കെ ദാസ് ആശുപത്രികളില്‍ ഓക്സിജന്‍ ബെഡുകളുടെ എണ്ണം കുറവാണെന്നും ഇത് വര്‍ദ്ധിപ്പിക്കുന്നതിനുള്ള നടപടി സ്വീകരിക്കണമന്നും ജില്ലാ കളക്ടര്‍ അറിയിച്ചു.

അപര്യാപ്തതകള്‍ ഉടന്‍ പരിഹരിച്ച് സര്‍ക്കാരും ഹൈക്കോടതിയും അനുശാസിച്ച പ്രകാരമുള്ള ചികിത്സാസൗകര്യങ്ങള്‍ ഉടന്‍ ഏര്‍പ്പെടുത്തേണ്ടതാണെന്നും ഇതില്‍ വീഴ്ച വരുത്തുന്ന സ്വകാര്യ ആശുപത്രികള്‍ ക്കെതിരെ സര്‍ക്കാരിലേക്കും ഹൈക്കോടതിയിലും റിപ്പോര്‍ട്ട് നല്‍കുന്നതാണെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു.

ജില്ലയില്‍ കൊവിഡ് 19 രോഗികള്‍ക്ക് മെച്ചപ്പെട്ട ചികിത്സയും പരിചരണവും ലഭ്യമാകുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനും സര്‍ക്കാര്‍ നിഷ്‌കര്‍ഷിച്ച സംവിധാനങ്ങള്‍ സമയബന്ധിതമായി ഉറപ്പു വരുത്തുന്നതിനും സ്വകാര്യ ആശുപത്രികളിലേക്ക് ഇന്‍സിഡന്റ് കമാന്‍ഡര്‍മാരെ നിയോഗിച്ചതായും ആശുപത്രി അധികൃതരില്‍ നിന്നുള്ള അഭിപ്രായമോ നിസ്സഹരണമോ വീഴ്ചയോ ഇന്‍സിഡന്റ് കമാന്‍ഡര്‍മാര്‍ സമയബന്ധിതമായി ജില്ലാ കലക്ടറെയോ അസിസ്റ്റന്റ് കളക്ടരെയോ ജില്ലാ മെഡിക്കല്‍ ഓഫിസരെയോ അറിയിക്കുന്നതാണെന്നും യോഗത്തില്‍ ജില്ലാ കലക്ടര്‍ അറിയിച്ചു.