കൊവിഡ്: രണ്ടാം തരംഗത്തില്‍ രാജസ്ഥാനിലെത്തിയത് 811 ബ്രിട്ടീഷുകാര്‍; ആരോഗ്യവകുപ്പ് അന്വേഷണം തുടങ്ങി

Update: 2020-12-25 13:19 GMT

ഭോപ്പാല്‍: കഴിഞ്ഞ രണ്ട് മാസത്തിനിടെ സംസ്ഥാനത്തെത്തിയ 811 ബ്രിട്ടീഷ് വിനോദസഞ്ചാരികളെ കണ്ടെത്താന്‍ രാജസ്ഥാന്‍ ആരോഗ്യവകുപ്പ് അന്വേഷണം തുടങ്ങി. സംസ്ഥാന അതിര്‍ത്തിയില്‍ പ്രവേശിച്ച മുഴുവന്‍ പേരുടെയും പേര് വിവരങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ രാജസ്ഥാന്‍ ആരോഗ്യവകുപ്പിനെ അറിയിച്ചിട്ടുണ്ട്. ബ്രിട്ടനില്‍ കൊവിഡിന്റെ പുതിയ രൂപത്തിലുള്ള വൈറസ് ബാധ സ്ഥിരീകരിച്ച സാഹചര്യത്തിലാണ് അന്വേഷണം ത്വരിതഗതിയിലാക്കിയത്.

സന്ദര്‍ശകരുടെ പേര് വിവരങ്ങള്‍ അതത് ജില്ലാ കലക്ടര്‍മാര്‍ക്ക് അയച്ചുകൊടുത്തതായി കേന്ദ്ര ആരോഗ്യ വകുപ്പിലെ അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ രവിപ്രകാശ് ശര്‍മ അറിയിച്ചു. സന്ദര്‍ശരെ കണ്ടെത്താനും മുഴുവന്‍ പേരെയും കൊവിഡ് പരിശോധനയ്ക്ക് വിധേയമാക്കാനുമാണ് നിര്‍ദേശം നല്‍കിയിട്ടുള്ളത്. സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാണെന്നും ഭയപ്പെടേണ്ട സാഹചഹര്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ജയ്പൂര്‍ വിമാനത്താവളം വഴിയാണ് സംസ്ഥാനത്ത് കൂടുതല്‍ ബ്രിട്ടീഷ് സന്ദര്‍ശകര്‍ എത്തിയിട്ടുള്ളത്, 333 പേര്‍. ജോഡ്പൂര്‍ 73, അജ്മീര്‍ 70, അല്‍വാര്‍ 48, ഉദയ്പൂര്‍ 43, കോട്ട 39, ജുന്‍ജുനു 24 എന്നിങ്ങനെയാണ് മറ്റ് വിമാനത്താവളങ്ങളില്‍ എത്തിയവരുടെ കണക്ക്.

സംസ്ഥാനത്തെ സ്‌ക്രീനിംഗ്, സാംപ്ലിങ് ജോലികള്‍ ത്വരിതഗതിയില്‍ ആരംഭിച്ചതായി ജയ്പൂരിലെ ചീഫ് മെഡിക്കല്‍ ഹെല്‍ത്ത് ഓഫിസര്‍ നരോത്തം ശര്‍മ പറഞ്ഞു. 'യുകെയില്‍ നിന്ന് എത്തിയ എല്ലാവരെയും നിരീക്ഷിക്കുന്നുണ്ട്... മൂന്ന്‌നാല് ദിവസത്തിനുള്ളില്‍, യുകെയില്‍ നിന്ന് ജയ്പൂരിലെത്തിയ എല്ലാവരെയും ട്രാക്ക് ചെയ്യാനാവുമെന്നാണ് പ്രതീക്ഷിക്കുന്നത്'.

പഴയതിനേക്കാള്‍ 70 ശതമാനം പ്രസരണ ശേഷിയുള്ള കൊവിഡിന്റെ പുതിയ രൂപം സ്ഥിരീകരിച്ച സാഹചര്യത്തില്‍ ബ്രിട്ടനില്‍ നിന്നുള്ളവര്‍ക്ക് ഇന്ത്യ താല്‍ക്കാലിക വിലക്ക് പ്രഖ്യാപിച്ചിട്ടുണ്ട്. ബ്രിട്ടനില്‍ നിന്നെത്തിയവരെ കൈകാര്യം ചെയ്യുന്നതുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍ പ്രത്യേക മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചിട്ടുണ്ട്.