കൊവിഡ് 19: പെരിങ്ങത്തൂര്‍ പാലം രാത്രിയില്‍ അടച്ചിടുന്നത് ദുരിതം വര്‍ധിപ്പിക്കുന്നുവെന്ന് എസ്ഡിപിഐ

Update: 2020-07-31 12:36 GMT

കായപനച്ചി: പെരിങ്ങത്തൂര്‍ പാലം രാത്രി കാലങ്ങളില്‍ അടച്ചിടുന്നത് കോഴിക്കോട് ജില്ലാ അതിര്‍ത്തിയിലുള്ളവര്‍ക്ക് ദുതിമാവുമെന്ന് എസ്ഡിപിഐ. കോഴിക്കോട്, കണ്ണൂര്‍ ജില്ലകളെ ബന്ധിപ്പിക്കുന്ന പെരിങ്ങത്തൂര്‍ പാലം രാത്രി കാലങ്ങളില്‍ കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി താഴിട്ടു പൂട്ടുന്നത് ജനങ്ങള്‍ക്ക് അത്യാഹിതഘട്ടങ്ങളില്‍ വലിയ ദുരിതമാകുകയാണ്. അതിര്‍ത്തിയിലെ ബഹുഭൂരിപക്ഷം പേരും അത്യാസന്ന ഘട്ടങ്ങളില്‍ ചികില്‍സക്കായി ആശ്രയിക്കുന്നത് ചൊക്ലിയിലെയും പള്ളൂരിലെയും തലശ്ശേരിയിലെയും ആശുപത്രികളെയാണ്. എന്നാല്‍ പാലത്തിന്റെ കണ്ണൂര്‍ ജില്ലാ കവാടം നിയമപാലകര്‍ നിരുപാധികം അടച്ചുപൂട്ടുകയും ക്രിട്ടിക്കല്‍ മാനേജ്‌മെന്റിന് ഉത്തരവാദിത്തപെട്ട പൊലിസോ മറ്റു സംവിധാനങ്ങളോ ഇല്ലാതിരിക്കുകയും ചെയ്യുന്ന സാഹചര്യം ജനങ്ങളുടെ ജീവനുതന്നെ ഭീഷണിയാണ്.

കൊവിഡിന്റെ തുടക്കത്തില്‍ കര്‍ണാടക സര്‍ക്കാര്‍ അതിര്‍ത്തിയില്‍ മണ്ണിട്ടു മൂടി നിരവധി ആളുകള്‍ക്ക് ജീവന്‍ നഷ്ടപ്പെട്ട സാഹചര്യം ഉണ്ടായിരുന്നു. കേരള ജനത ഒറ്റക്കെട്ടായാണ് ഇതിനെതിരെ പ്രതികരിച്ചത്. ബഹുഭൂരിപക്ഷം പേരും രാത്രികാലങ്ങളില്‍ ആശുപത്രിയിലെത്താന്‍ ആശ്രയിക്കുന്ന ഈ ഹൈവേ അടച്ചിടുന്നത് മനുഷ്യത്വവിരുദ്ധമാണ്. അടിച്ചിടല്‍ നിര്‍ബന്ധമാകുന്ന പക്ഷം അടിയന്തിര സാഹചര്യങ്ങളെ വേണ്ട രീതിയില്‍ കൈകാര്യം ചെയ്യാന്‍ നിയമപാലകരുടെ സാന്നിധ്യം രാത്രികാലങ്ങളില്‍ ഉറപ്പുവരുത്തണമെന്നും എസ്ഡിപിഐ കായപ്പനച്ചി ബ്രാഞ്ച് കമ്മിറ്റി ആവശ്യപ്പെട്ടു.