കൊവിഡ്: ജൂണ്‍ 30 വരെ എറണാകുളം-അങ്കമാലി അതിരൂപതയുടെ കീഴിലെ ദേവാലയങ്ങളില്‍ ജനപങ്കാളിത്ത കുര്‍ബാന നടത്തില്ല

Update: 2020-06-07 13:43 GMT

കൊച്ചി: കൊവിഡ് വ്യാപനം വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ ജൂണ്‍ 30 വരെ എറണാകുളം-അങ്കമാലി അതിരൂപതയുടെ കീഴിലുള്ള ദേവാലയങ്ങളില്‍ ജനപങ്കാളിത്തത്തോടെയുള്ള കുര്‍ബാന നടത്തില്ല. നിയന്ത്രണങ്ങളോടെ ദേവാലയങ്ങള്‍ തുറക്കുന്നതിനും കുര്‍ബാന നടത്തുന്നതിനും സര്‍ക്കാര്‍ അനുവാദം നല്‍കിയിട്ടുണ്ടെങ്കിലും അതിരൂപതയിലെ ആലോചനാ സമിതി അംഗങ്ങളും ഫൊറോന പള്ളികളിലെ വികാരിമാരുമായി നടത്തിയ ചര്‍ച്ചയിലാണ് ജൂണ്‍ 30 വരെ നിലവിലെ സ്ഥിതി തുടരാന്‍ തീരുമാനമായതെന്ന് എറണാകുളം-അങ്കമാലി അതിരൂപത മെത്രാപോലിത്തന്‍ വികാരി ആര്‍ച്ച് ബിഷപ് ആന്റണി കരിയില്‍ പറഞ്ഞു.

അതിരൂപത അതിര്‍ത്തിക്കുള്ളില്‍ കൊവിഡ് വര്‍ധിച്ചു വരുന്ന സാഹചര്യത്തിലാണ് തീരുമാനം. അതേസമയം വ്യക്തിപരമായ പ്രാര്‍ഥന നടത്താന്‍ ദേവാലയങ്ങള്‍ തുറന്നിടും. വിവാഹത്തിന് പരമാവധി 50 പേരെയും മനസമ്മതം, മാമോദീസ, മരണാനന്തര ചടങ്ങുകള്‍ എന്നിവയ്ക്ക് പരമാവധി 20 പേരെയും പങ്കെടുപ്പിക്കാം. ചടങ്ങുകള്‍ നടത്തുമ്പോള്‍ സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും ആര്‍ച്ച് ബിഷപ് ആന്റണി കരിയില്‍ വ്യക്തമാക്കി. 

Tags:    

Similar News