'അദ്ദേഹത്തെ വെടിയുണ്ടകളാല്‍ മൂടി': കൊല്ലപ്പെട്ട ഹെയ്ത്തി പ്രസിഡന്റിന്റെ ഭാര്യ

ഞാന്‍ കരയുന്നു, അത് സത്യമാണ്, പക്ഷേ രാജ്യത്തിന്റെ വഴി നഷ്ടപ്പെടുന്നത് അനുവദിക്കാന്‍ നമുക്ക് കഴിയില്ല,' മാര്‍ട്ടിന്‍ മൊയ്‌സ് പറഞ്ഞു

Update: 2021-07-11 07:11 GMT
പോര്‍ട്ട് പ്രിന്‍സ്: വീട്ടില്‍ അതിക്രമിച്ചു കടന്ന ആയുധധാരികള്‍ ഭര്‍ത്താവിനെ വെടിയുണ്ടകളാല്‍ മൂടുകയായിരുന്നു എന്ന് കൊല്ലപ്പെട്ട ഹെയ്തി പ്രസിഡന്റ് ജോവനല്‍ മൊയ്‌സിന്റെ ഭാര്യ മാര്‍ട്ടിന മൊയ്‌സ്. വെടിവയ്പ്പില്‍ ഗുരുതരമായി പരിക്കേറ്റ മാര്‍ട്ടിന മൊയ്‌സ് ആദ്യമായാണ് ആക്രമണത്തെ കുറിച്ച് പ്രതികരിക്കുന്നത്. വഴി തെറ്റിപ്പോകരുതെന്ന് ഹെയ്തിയിലെ ജനതയോട് അവര്‍ ആവശ്യപ്പെട്ടു.


'ഞാന്‍ ജീവിച്ചിരിക്കുന്നു, ദൈവത്തിന് നന്ദി,' മാര്‍ട്ടിന മൊയ്‌സ് ട്വിറ്ററില്‍ പങ്കുവച്ച ഓഡിയോ സന്ദേശത്തില്‍ പറഞ്ഞു. 'ഞാന്‍ ജീവിച്ചിരിക്കുന്നു, പക്ഷേ എനിക്ക് എന്റെ ഭര്‍ത്താവ് ജോവനലിനെ നഷ്ടപ്പെട്ടു,' അവര്‍ കൂട്ടിച്ചേര്‍ത്തു. 53 കാരനായ ജോവനല്‍ മോയ്‌സിനെ ബുധനാഴ്ച പുലര്‍ച്ചെയാണ് സായുധരായ തോക്കുധാരികള്‍ കൊലപ്പെടുത്തിയത്. കൊലപാതകം നടന്നയുടനെ ഹെയ്തി 15 ദിവസത്തെ 'ഉപരോധം' പ്രഖ്യാപിച്ചു, കുറ്റവാളികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരുമെന്ന് സൈനിക മേധാവി പ്രതിജ്ഞയെടുത്തു.


ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ മാര്‍ട്ടിന മൊയ്‌സിനെ ഒരു ഹെയ്തിയന്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയി. പിന്നീട് കൂടുതല്‍ ചികിത്സയ്ക്കായി ഫ്‌ലോറിഡയിലെ മിയാമിയിലേക്ക് മാറ്റി. ആശുപത്രിക്കിടക്കിയില്‍ വച്ചാണ് അവര്‍ ട്വിറ്ററില്‍ ഓഡിയോ സന്ദേശം നല്‍കിയത്. 'കണ്ണുചിമ്മുന്ന സമയം കൊണ്ട് ആക്രമികള്‍ വീട്ടില്‍ പ്രവേശിച്ച് എന്റെ ഭര്‍ത്താവിനെ വെടിയുണ്ടകള്‍ കൊണ്ട് മൂടി, അദ്ദേഹത്തിന് ഒരു വാക്കുപോലും പറയാന്‍ അവസരം നല്‍കാതെ,ഞാന്‍ കരയുന്നു, അത് സത്യമാണ്, പക്ഷേ രാജ്യത്തിന്റെ വഴി നഷ്ടപ്പെടുന്നത് അനുവദിക്കാന്‍ നമുക്ക് കഴിയില്ല,' മാര്‍ട്ടിന്‍ മൊയ്‌സ് പറഞ്ഞു.




Tags:    

Similar News