ഉള്ളണം ഫിഷറീസ് പദ്ധതിയില്‍ അഴിമതി: എസ്ഡിപിഐ നില്‍പ്പ് സമരം നടത്തി

Update: 2021-06-18 13:17 GMT

പരപ്പനങ്ങാടി: ഉള്ളണം ഫിഷറീസ് പദ്ധതിയുടെ ക്രമകേടും കോടിയുടെ അഴിമതിയും അന്വേഷിച്ച് ബോധ്യമായിട്ടും നടപടി സ്വീകരിക്കാത്തതില്‍ പ്രതിഷേധിച്ച് എസ്ഡിപിഐ, ഉള്ളണം ഫിഷറീസ് ഓഫിസിനു മുന്നില്‍ നില്‍പ്പ് സമരം നടത്തി. കല്‍പ്പുഴ സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ നടക്കുന്ന പ്രക്ഷോഭങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചായിരുന്നു സമരം. രാവിലെ നാട്ടുകാര്‍ പ്രതിഷേധ മതിലുകള്‍ തീര്‍ത്തു പ്രതിഷേധിച്ചിരുന്നു.

2014ല്‍ യു.ഡി.എഫ് സര്‍ക്കാറിന്റെ കാലത്ത് കൊണ്ടു വന്ന ഏഴരക്കോടിയുടെ ഉള്ളണം ഫിഷറീസ് നവീകരണ പദ്ധതിയില്‍ അഴിമതിയുണ്ടന്ന പരാതിയില്‍ വിജിലന്‍സ് അന്വേഷണം നടത്തിയിരുന്നുവെങ്കിലും നടപടി സ്വീകരിച്ചിരുന്നില്ല. അത് വാര്‍ത്തയായതോടെയാണ് അഴിമതി വിവാദം വീണ്ടും ചര്‍ച്ചയാവുന്നത്. മാല്യന്യം നീക്കാതെ പണം തട്ടാനുള്ള ശ്രമവും പരാതി വന്നതോടെ പരാജയപ്പെട്ടു.

മൂന്നര കോടിയുടെ കുളനിര്‍മ്മാണ പദ്ധതിയിലും അഴിമതി നടന്നതായി കാണിച്ച് കഴിഞ്ഞ ആഴ്ച നാട്ടുകാര്‍ ഒപ്പിട്ട പരാതി മുഖ്യമന്ത്രിക്ക് നല്‍കിയിരുന്നു. ഇതിലും നടപടിയായിട്ടില്ല.

അഴിമതിയില്‍ രാഷ്ട്രീയക്കാര്‍ക്ക് പങ്കുണ്ടെന്ന ചില സംഘടനാ നേതാക്കളുടെ പ്രസ്താവനയ്ക്കും വാര്‍ത്ത കൊടുത്ത മാധ്യമപ്രവര്‍ത്തകന്‍ ഹമീദ് പരപ്പനങ്ങാടിക്കും പ്രസിദ്ധീകരിച്ച ഓണ്‍ലൈന്‍ മാധ്യമത്തിനും എതിരേ കേസെടുത്തിട്ടുണ്ട്.

രാവിലെ വിവിധ സമീപ പ്രദേശങ്ങളില്‍ നടന്ന പ്രതിഷേധ മതിലുകളില്‍ കൊവിഡ് പ്രോട്ടോകോള്‍ പാലിച്ച് നാട്ടുകാര്‍ അണിനിരന്നു. ഫിഷറീസ് ഓഫിസിനു മുന്നിലും ഉള്ളണത്തും മുണ്ടിയന്‍ കാവിലും പ്രതിഷേധസമരം നടന്നു. സമരം തകര്‍ക്കാനു ശ്രമം നടക്കുന്നതായി പരാതിയുണ്ട്.

എസ്ഡിപിഐ, സിപിഎം, ഐഎന്‍എല്‍, പിഡിപി തുടങ്ങിയ പാര്‍ട്ടികളും പ്രതിഷേധവുമായി രംഗത്തുണ്ട്.

പ്രതിഷേധ സമരത്തില്‍ എസ്ഡിപിഐ തിരൂരങ്ങാടി മണ്ഡലം ഉപാധ്യക്ഷന്‍ ഉമ്മര്‍ വി.പി. ഉത്ഘാടനം ചെയ്തു. ഉള്ളണം മേഖലാ നേതാക്കളായ മാമുക്കോയ, ഷംലിക്ക് ഉള്ളണം, റസാഖ് തയ്യിലപ്പടി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.