മുസ്‌ലിംകള്‍ക്കു ഭീകരമുദ്ര ചാര്‍ത്തി പുറത്തിറക്കിയ പുകസയുടെ തിരഞ്ഞെടുപ്പ് പ്രചാരണ വീഡിയോയില്‍ നിന്ന് വിവാദപരാമര്‍ശം ഒഴിവാക്കി

Update: 2021-03-25 17:45 GMT

എറണാകുളം: ഹിന്ദു പുരോഹിതന്റെ ദൈന്യതയുടെ കഥ പറഞ്ഞ തിരഞ്ഞെടുപ്പ് പരസ്യത്തിനു പിന്നാലെ മുസ്‌ലിംകള്‍ക്ക് ഭീകരമുദ്ര ചാര്‍ത്തി സിപിഎം കലാ സാഹിത്യ സംഘടന പുറത്തിറക്കിയ തിരഞ്ഞെടുപ്പ് പ്രചാരണ വീഡിയോയില്‍ നിന്ന് വിവാദ പരാമര്‍ശം ഒഴിവാക്കി. 'പോലിസിന്റെ വെടിയേറ്റ് മരിച്ച ഭീകരവാദിയായ മകന്റെ മൃതദേഹം കാണേണ്ട എന്ന് പറഞ്ഞ ഉമ്മയുടെ വാക്കാ, ഉറപ്പാണ് എല്‍ഡിഎഫ്' എന്നതില്‍ നിന്ന് മൃതദേഹവുമായി ബന്ധപ്പെട്ട പരാമര്‍ശമാണ് ഇപ്പോള്‍ ഓഴിവാക്കിയിരിക്കുന്നത്. 'ഉറപ്പാണ് എല്‍ഡിഎഫ്' എന്ന ഭാഗം നിലനിര്‍ത്തിയിട്ടുണ്ട്.

പുരോഗമന കലാസാഹിത്യ സംഘടനയുടെ എറണാകുളം കമ്മിറ്റിയാണ് വീഡിയോ പുറത്തുവിട്ടിട്ടുള്ളത്. ബാബു പള്ളാശ്ശേരി സംവിധാനം ചെയ്ത് പട്ടണം റഷീദ് ഏകോപനം നിര്‍വഹിച്ച പരസ്യ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടിരുന്നു. മുസ്‌ലിംകളെ ഭീകരതയുടെ പശ്ചാത്തലത്തില്‍ അവതരിപ്പിക്കുന്ന സംഘപരിവാര്‍ സംഘടനയുടെ അതേ അളവുകോലില്‍ പുകസയും വീഡിയോ തയ്യാറാക്കിയിട്ടുള്ളതെന്നായിരുന്നു ഉയര്‍ന്നുവന്ന ആരോപണം.

കോമാളി എന്ന പേരിലുള്ള ഒരു കഥാപാത്രവും ഉമ്മ എന്ന മറ്റൊരു കഥാപാത്രവുമാണ് വീഡിയോയിലുള്ളത്. മകന്‍ ഉപേക്ഷിച്ചതിനാല്‍ തനിച്ചായിപ്പോയ ഉമ്മയ്ക്ക് സര്‍ക്കാരിന്റെ ക്ഷേമ പെന്‍ഷനാണ് ആകെയുള്ള ആശ്രയം. പെന്‍ഷന്‍ തന്റെ ജീവിതം മാറ്റിയെന്ന് പറയുന്ന ഉമ്മയെ അവതരിപ്പിക്കുന്ന ക്ലോസിങ് ഷോട്ടിലാണ് പോലിസിന്റെ വെടിയേറ്റ് മരിച്ച ഭീകരവാദിയായ മകന്റെ മൃതദേഹം കാണേണ്ട എന്ന് പറഞ്ഞ ഉമ്മയുടെ വാക്കാ ഉറപ്പാണ് എല്‍ഡിഎഫ് എന്ന് കോമാളിയെക്കൊണ്ട് പറയിപ്പിക്കുന്നത്. കശ്മീരിലേക്ക് കടക്കുന്നതിനിടയില്‍ പോലിസിന്റെ വെടിയേറ്റ് മരിച്ചെന്ന് ആരോപിക്കുന്ന മകന്റെ മൃതദേഹം കാണേണ്ട എന്ന് മാതാവ് നിലപാടെടുത്തത് കേരളത്തില്‍ വലിച ചര്‍ച്ചയ്ക്കു കാരണമായിരുന്നു. നാട്ടിലെ പുരോഗമനകാരികളുടെ സമ്മര്‍ദ്ദത്തിനു വഴങ്ങിയാണ് താന്‍ അത്തരമൊരു നിലപാടെടുത്തതെന്ന് പിന്നീട് കണ്ണൂര്‍ സിറ്റിയിലെ തയ്യില്‍ മൈതനപ്പളളിയില്‍ താമസിക്കുന്ന മാതാവ് പിന്നീട് വെളിപ്പെടുത്തിയിരുന്നു.

ഇത്തരമൊരു വീഡിയോയുമായി വോട്ടര്‍മാരെ സമീപിച്ചതിനെതിരേ പുകസയ്ക്കും എല്‍ഡിഎഫിനുമെതിരേ കനത്ത പ്രതിഷേധമാണ് സോഷ്യല്‍ മീഡിയിയല്‍ നേരിടേണ്ടിവന്നത്. അതിനെത്തുടര്‍ന്നാണ് വീഡിയോ എഡിറ്റ് ചെയ്തത്.

Tags: