മയ്യില്‍ പള്ളികളിലേക്കയച്ച വിവാദ സര്‍ക്കുലര്‍: മയ്യില്‍ എസ്എച്ച്ഒയോട് വിശദീകരണം തേടി

Update: 2022-06-15 06:57 GMT

കണ്ണൂര്‍: മയ്യില്‍ പള്ളികളിലെ സെക്രട്ടറിമാര്‍ക്ക് നല്‍കിയ സര്‍ക്കുലറുകളില്‍ ജില്ലാ പോലിസ് കമ്മീഷണര്‍ വിശദീകരണം തേടി. വെള്ളിയാഴ്ചകളിലെ ജുമാ നമസ്‌കാരത്തിനു ശേഷമുള്ള പ്രസംഗം സമുദായിക സൗഹാര്‍ദ്ദത്തിന് ഹാനികരമാവരുതെന്ന മയ്യില്‍ പോലിസ് ഇന്‍സ്‌പെക്ടറുടെ സര്‍ക്കുലര്‍ ഇറക്കാനുണ്ടായ സാഹചര്യം വിശദീകരിക്കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. 

ബിജെപി വക്താക്കള്‍ നടത്തിയ പ്രവാചക നിന്ദയ്‌ക്കെതിരേ രാജ്യവ്യാപകമായി പ്രതിഷേധം ആളിപ്പടരുന്നതിനിടെയാണ് ജുമുഅ പ്രഭാഷണങ്ങള്‍ക്ക് 'നിയന്ത്രണ'വുമായി മയ്യില്‍ പോലിസ് നോട്ടിസ് അയച്ചത്. മുഖ്യമന്ത്രിയുടെ ജില്ലയായ കണ്ണൂരിലെ മയ്യില്‍ പോലിസ് മയ്യില്‍ പഞ്ചായത്തിലെ ഏതാനും പള്ളികളിലെ കമ്മറ്റി ഭാരവാഹികള്‍ക്കാണ് നോട്ടിസ് നല്‍കിയിരിക്കുന്നത്.

തനിക്ക് പിഴവുപറ്റിയെന്ന വിശദീകരണമാണ് എസ്‌ഐ നല്‍കിയിരിക്കുന്നതെന്നാണ് അറിയാന്‍ കഴിഞ്ഞത്. പോലിസിന്റെ നടപടിക്കെതിരേ വ്യാപകമായ പ്രതിഷേധം ഉയര്‍ന്നിരുന്നു.

അതേസമയം മഹല്ലുകള്‍ക്ക് വാക്കാന്‍ നിര്‍ദേശം നല്‍കാന്‍ കമ്മീഷണര്‍ നിര്‍ദേശിച്ചിരുന്നു. അത് എഴുതി നല്‍കുകയാണ് എസ്എച്ച്ഒ ചെയ്തത്. 

'പ്രവാചകനിന്ദ നടന്നതായി പറയുന്ന സംഭവത്തോടനുബന്ധിച്ച് രാജ്യത്ത് നിലനില്‍ക്കുന്ന പ്രത്യേക സാഹചര്യത്തില്‍ താങ്കളുടെ കമ്മിറ്റിയുടെ കീഴിലുള്ള പള്ളികളില്‍ വെള്ളിയാഴ്ച ജുമാ നിസ്‌കാരത്തിനു ശേഷം നടത്തിവരുന്ന മത പ്രഭാഷണങ്ങളില്‍ നിലവിലുള്ള സാമുദായിക സൗഹാര്‍ദ്ദം തകര്‍ക്കുന്നതോ വര്‍ഗീയ വിദ്വേഷം ഉണ്ടാക്കുന്ന രീതിയിലോ ഉള്ളതായ പ്രഭാഷണങ്ങള്‍ നടത്താന്‍ പാടില്ല. അങ്ങനെ സംഭവിച്ചെന്ന വിവരം ലഭിക്കുന്ന പക്ഷം ബന്ധപ്പെട്ട വ്യക്തികളുടെ പേരില്‍ ഉചിതമായ നടപടി സ്വീകരിക്കുമെന്നുമാണ് നോട്ടിസിലെ ഭീഷണി. മയ്യില്‍ സ്‌റ്റേഷന്‍ ഹൗസ് ഓഫിസറായ ഇന്‍സ്‌പെക്ടര്‍ ഓഫ് പോലിസ് ഒപ്പ് വെച്ച നോട്ടിസാണ് പള്ളി കമ്മറ്റി സെക്രട്ടരിമാര്‍ക്ക് നല്‍കിയത്.