മിഷിഗണ്‍ ഗവര്‍ണറെ തട്ടിക്കൊണ്ടുപോകാന്‍ ഗൂഢാലോചന: 13 പേര്‍ അറസ്റ്റില്‍

Update: 2020-10-09 05:32 GMT

മിഷിഗണ്‍: മിഷിഗണ്‍ ഗവര്‍ണറെ തട്ടിക്കൊണ്ടുപോകാന്‍ ഗൂഢാലോചന നടത്തിയ 13 പേരെ ഫെഡറല്‍ പോലിസ് അറസ്റ്റ് ചെയ്തു. 13 പേരില്‍ ആറ് പേര്‍ കുപ്രസിദ്ധ സായുധ ഗ്രൂപ്പായ വോള്‍വറിന്‍ വാച്ച്മാന്‍ അംഗങ്ങളാണ്. ഡെമോക്രാറ്റ് നേതാവും ഗവര്‍ണറുമായ ഗ്രെച്ചന്‍ വിറ്റ്മറെയാണ് തട്ടിക്കൊണ്ടുപോകാന്‍ ഗൂഢാലോചന നടത്തിയത്. തട്ടിക്കൊണ്ടുപോകുന്നതിനു പുറമെ മിഷിഗണ്‍ കാപ്പിറ്റോള്‍ ബിള്‍ഡിങ് ആക്രമിക്കാനും പദ്ധതിയിട്ടിരുന്നുവെന്ന് എഫ്ബിഐ ആരോപിച്ചു. ആദം ഫോക്‌സ്, ബാരി ക്രോഫ്റ്റ്, ടൈ ഗാര്‍ബിന്‍, കാലെബ് ഫ്രാങ്ക്‌സ്, ഡാനിയല്‍ ഹാരിസ്, ബ്രാന്‍ഡന്‍ കാസെര്‍ട്ട തുടങ്ങി വാച്ച്മാന്‍ അംഗങ്ങളും അറസ്റ്റ് ചെയ്യപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു.

ട്രംപ് ഭരണകൂടം ആഭ്യന്തര വംശീയ സായുധ സംഘങ്ങള്‍ക്ക് വളരാന്‍ വഴിയൊരുക്കുകയാണെന്ന് വിറ്റ്മര്‍ പ്രസംഗിച്ച് മണിക്കൂറുകള്‍ക്കുള്ളിലാണ് സായുധ ഗ്രൂപ്പ് അംഗങ്ങള്‍ അറസ്റ്റിലായത്. കൊറോണ വൈറസ് വ്യാപനത്തിന്റെ അവസാന ഏഴു മാസങ്ങള്‍ റിപബ്ലിക്കന്‍ പ്രസിഡന്റ് പാഴാക്കിക്കളഞ്ഞതായി വിറ്റ്മര്‍ പ്രസംഗത്തില്‍ കുറ്റപ്പെടുത്തിയിരുന്നു: ''ശാസ്ത്രത്തെ നിഷേധിച്ച്, സ്വന്തം ആരോഗ്യ വിദഗ്ധരെ അവഗണിച്ച്, അവിശ്വാസം, കോപം, ഭയം, വിദ്വേഷം, ഭിന്നത എന്നിവ പ്രചരിപ്പിക്കുന്നവര്‍ക്ക് ആശ്വാസം നല്‍കുകയായിരുന്നു ഇക്കാലത്ത് ട്രംപ്''.

സര്‍ക്കാര്‍ ഉദ്യോഗസ്ഥരെയും സര്‍ക്കാര്‍ കെട്ടിടങ്ങളെയും പൊതുജനങ്ങളെയും ആക്രമിക്കാനുള്ള വിപുലമായ ഗൂഢാലോചനയാണ് അന്വേഷണോദ്യോഗസ്ഥര്‍ തകര്‍ത്തതെന്ന് മിഷിഗണ്‍ അറ്റോര്‍ണി ജനറല്‍ ദാന നെസ്സല്‍ പറഞ്ഞു.

യുഎസ് ആഭ്യന്തര സുരക്ഷാ വിഭാഗം ഇത്തരമൊരു ഗൂഢാലോചന നടക്കുന്നതായി കഴിഞ്ഞ മാസങ്ങളില്‍ ചില സൂചനകള്‍ പുറത്തുവിട്ടിരുന്നു. നവംബര്‍ മൂന്നിന് നടക്കുന്ന തിരഞ്ഞെടുപ്പും കൊവിഡുമായി ബന്ധപ്പെട്ട സാമൂഹികപ്രശ്‌നങ്ങളും നിലനില്‍ക്കുന്ന സാഹചര്യം ഉപയോഗപ്പെടുത്തുമെന്നായിരുന്നു മുന്നറിയിപ്പ്.

രാജ്യത്തെ വംശീയവാദി ഗ്രൂപ്പുകളും തീവ്രവാദ സംഘടനകളും ഫാഷിസ്റ്റ് വിരുദ്ധ സംഘങ്ങളും ഇത്തരമൊരു ആക്രമണത്തിന് പദ്ധതിയിടുന്നതായി സപ്തംബറിലെ കോണ്‍ഗ്രസ് ഹിയറിങ്ങില്‍ എഫ്ബിഐ ഡയറക്ടര്‍ ക്രിസ്റ്റഫര്‍ വ്രേയും മൊഴി നല്‍കിയിരുന്നു.

മിഷിഗണ്‍ സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള ശ്രമങ്ങള്‍ സോഷ്യല്‍മീഡിയ വഴി നടക്കുന്നതായി ശ്രദ്ധയില്‍പെട്ടിരുന്നതായി യുഎസ് അറ്റോര്‍ണി ആന്‍ഡ്രൂ ബിര്‍ജ് മാധ്യമങ്ങളോട് പറഞ്ഞു. തുടര്‍ന്ന് നടന്ന അന്വേഷണത്തിലാണ് ഗൂഢാലോചന കണ്ടെത്തിയത്.

ബോംബും മറ്റ് പൊട്ടിത്തെറിക്കുന്ന വസ്തുക്കളും നിക്ഷേപിച്ച ശേഷം ആക്രമിക്കാനായിരുന്നുവത്രെ സംഘത്തിന്റെ പദ്ധതി. ഒരു ഘട്ടത്തില്‍ ആക്രമണത്തിനു വേണ്ടി 200ഓളം പേരെ സംഘടിപ്പിക്കാനും പദ്ധതിയുണ്ടായിരുന്നു. പിന്നീട് നിരീക്ഷണം ശക്തമായ സാഹചര്യത്തില്‍ ആ പദ്ധതി ഉപേക്ഷിച്ചു. സംഘത്തില്‍ പെട്ട ആദം ഫോക്‌സ്, ബാരി ക്രോഫ്റ്റ്, ടൈ ഗാര്‍ബിന്‍, കാലെബ് ഫ്രാങ്ക്‌സ്, ഡാനിയല്‍ ഹാരിസ്, ബ്രാന്‍ഡന്‍ കാസെര്‍ട്ട തുടങ്ങിയ ആറ് പേര്‍ക്ക് കുറ്റംതെളിയിക്കപ്പെടുകയാണെങ്കില്‍ ജീവപര്യന്തം തടവ് ശിക്ഷ അനുഭവിക്കേണ്ടിവരും.

ട്രംപിന്റെ കടുത്ത എതിരാളിയാണ് വിറ്റ്‌മെര്‍. സായുധ സംഘങ്ങളോട് മൃദുസമീപനം കൈക്കൊള്ളുന്നുവെന്ന ആരോപണത്തിനു പുറമെ യുഎസ് പ്രസിഡന്റ് ഡിബേറ്റില്‍ വംശീയവാദിയായ ജോ ബൈഡന്റെ ചോദ്യങ്ങള്‍ക്ക് ട്രംപ് മറുപടി പറഞ്ഞില്ലെന്നും വിറ്റ്മര്‍ ആരോപിച്ചിരുന്നു. പക്ഷേ, ട്രംപേ പ്രസ് സെക്രട്ടറി കെയ്ലെയ് മക്ഇനാനി ആരോപണം നിഷേധിച്ചു. എല്ലാ തരം വിദ്വേഷങ്ങള്‍ക്കും ട്രംപ് എതിരാണെന്ന് അദ്ദേഹം ആവര്‍ത്തിച്ചു.

Tags: