ഗൂഢാലോചനാക്കേസ്: ജമ്മു കശ്മീരില്‍ 25 പേര്‍ക്കെതിരേ എന്‍ഐഎ കുറ്റപത്രം

Update: 2022-04-08 19:24 GMT

ശ്രീനഗര്‍: ന്യൂനപക്ഷങ്ങള്‍, സാധാരണക്കാര്‍, കുടിയേറ്റക്കാര്‍, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, സുരക്ഷാ ഉദ്യോഗസ്ഥര്‍ എന്നിവരെ ലക്ഷ്യമിട്ടുള്ള ആക്രമണങ്ങളിലും കൊലപാതകങ്ങളിലും പ്രതികളായ 25 പേര്‍ക്കെതിരേ ദേശീയ അന്വേഷണ ഏജന്‍സി(എന്‍ഐഎ) വെള്ളിയാഴ്ച കുറ്റപത്രം സമര്‍പ്പിച്ചു. 

നിരോധിത സായുധ സംഘടനകളായ ലഷ്‌കര്‍ ഇതൊയ്ബ (എല്‍ഇടി), ജയ്‌ഷെ മുഹമ്മദ് (ജെഎം), ഹിസ്ബുല്‍ മുജാഹിദ്ദീന്‍ (എച്ച്എം), അല്‍ ബദര്‍ എന്നിവരും അവരുടെ അനുബന്ധ സംഘടനകളും ചേര്‍ന്ന് ഗൂഢാലോചന നടത്തിയതായി കുറ്റപത്രം ആരോപിക്കുന്നു. റസിസ്റ്റന്‍സ് ഫ്രണ്ട്, പീപ്പിള്‍ ആന്റി ഫാഷിസ്റ്റ് ഫോഴ്‌സ് എന്നീ പേരുകളില്‍ ജമ്മു കശ്മീരിലും രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിലും ഇവര്‍ ആക്രമണം നടത്തിയതായും ആരോപണമുണ്ട്.

'നേരത്തെയുണ്ടായിരുന്നതില്‍ നിന്ന് വ്യത്യസ്തമായി ന്യൂനപക്ഷങ്ങള്‍, സാധാരണക്കാര്‍, കുടിയേറ്റക്കാര്‍, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, സുരക്ഷാ ഉദ്യോഗസ്ഥര്‍ എന്നിവരെ ലക്ഷ്യമിട്ടുള്ള കൊലപാതകങ്ങള്‍ വര്‍ധിച്ചു. പാകിസ്താന്‍ ആസ്ഥാനമായ സംഘം രാജ്യത്ത് തീവ്രവാദത്തെ പ്രോല്‍സാഹിക്കുന്നു. അനുച്ഛേദം 370 റദ്ദാക്കിയശേഷമുണ്ടായ പ്രതിഭാസമായാണ്' -കുറ്റപത്രത്തില്‍ ആരോപിക്കുന്നത്.