സര്‍ക്കാരിനെതിരേ ഗൂഢാലോചന; ഛത്തിസ്ഗഢില്‍ ഐപിഎസ് ഓഫിസര്‍ക്കെതിരേ രാജ്യദ്രോഹക്കേസ്

Update: 2021-07-10 07:35 GMT

റായ്പൂര്‍: ഛത്തിസ്ഗഢില്‍ സര്‍ക്കാരിനെതിരേ ഗൂഢാലോചന നടത്തിയെന്നാരോപിച്ച് ഐപിഎസ് ഓഫിസര്‍ക്കെതിരേ രാജ്യദ്രോഹക്കേസ്. അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ സര്‍വീസില്‍ നിന്ന് പുറത്താക്കപ്പെട്ട ജെ പി സിങ്ങിനെതിരേയാണ് കേസെടുത്തത്.

സര്‍ക്കാരിനെതിരേയും പൊതുപ്രവര്‍ത്തകര്‍ക്കെതിരേയും ഗൂഢാലോചന നടത്തിയതിന്റെ നിരവധി തെളിവുകള്‍ സിങ്ങിന്റെ വസതിയില്‍ നിന്ന് ലഭിച്ചതായി പോലിസ് പറഞ്ഞു. ആന്റി കറപ്ഷന്‍ ബ്യൂറോ, ഇക്കണോമിക് ഒഫന്‍സ് വിങ് തുടങ്ങിയ ഏജന്‍സികള്‍ സിങ്ങിന്റെ വീട്ടില്‍ റെയ്ഡ് നടത്തിയിരുന്നു.

ഐപിസി 124 എ(രാജ്യദ്രോഹം), 153 എ(വിവിധ ജാതി, മത, ഭാഷാ, പ്രാദേശിക വിഭാഗങ്ങള്‍ക്കുള്ളില്‍ സ്പര്‍ധയുണ്ടാക്കല്‍) എന്നിവ അനുസരിച്ച് കേസെടുത്തിട്ടുണ്ട്.

സിങ്ങുമായി ബന്ധപ്പെട്ട് 15 ഇടങ്ങളിലാണ് റെയ്ഡ് നടന്നത്. ജൂലൈ 1നും 3നും ഇടയില്‍ നടന്ന റെയ്ഡിന് അഡിഷണല്‍ ഡയറക്ടര്‍ ജനറല്‍ നേതൃത്വം നല്‍കി. റെയ്ഡില്‍ 10 കോടിയുടെ ആസ്തി സൂചിപ്പിക്കുന്ന രേഖകള്‍ പിടിച്ചെടുത്തു.

1994 ബാച്ചിലെ ഐപിഎസ് ഓഫിസറാണ് ജെ പി സിങ്.

സിങ്ങിന്റെ വസതിയില്‍ നിന്ന് കീറിക്കളഞ്ഞ ഏതാനും പേപ്പര്‍ കഷ്ണങ്ങള്‍ കണ്ടെത്തിയെന്നും അത് കൂട്ടിയോജിപ്പിച്ചപ്പോള്‍ വളരെ ഗുരുതരമായ ഒരു കുറ്റകൃത്യവുമായി ബന്ധപ്പെട്ട രേഖയാണെന്ന് ബോധ്യമായതായും എഫ്‌ഐആറില്‍ പറയുന്നു.

അധികാരത്തിലിരിക്കുന്ന ചില നേതാക്കളെക്കുറിച്ചുള്ള ചില അഭിപ്രായങ്ങളും ചില ഗൂഢാലോചനയുടെ സൂചനകളും കടലാസ്സിലുണ്ടെന്നാണ് പോലിസ് പറയുന്നത്. സര്‍ക്കാരിന്റെ പദ്ധതികളെക്കുറിച്ചുള്ള പ്രകോപനപരമായ സൂചനകളാണ് കടലാസ്സിലുള്ളതെന്നാണ് പോലിസ് പറയുന്നത്.