കോണ്‍ഗ്രസ് പ്രതിഷേധം ഇന്ന്; ഡല്‍ഹിയില്‍ നിരോധനാജ്ഞ

Update: 2022-08-05 04:11 GMT

ന്യൂഡല്‍ഹി: രാഷ്ട്രപതിഭവനിലേക്കും പ്രധാനമന്ത്രിയുടെ വസതിയിലേക്കും കോണ്‍ഗ്രസ് മാര്‍ച്ച് പ്രഖ്യാപിച്ച സാഹചര്യത്തില്‍ ഡല്‍ഹിയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഡല്‍ഹി പോലിസില്‍നിന്നുള്ള അറിയിപ്പ് കെ സി വേണുഗോപാലിനാണ് ലഭിച്ചത്. ജന്തര്‍ മന്ദറില്‍ നിരോധനാജ്ഞയില്ല. രണ്ട് മാര്‍ച്ചിനാണ് കോണ്‍ഗ്രസ് പദ്ധതിയിട്ടിട്ടുള്ളത്. രണ്ടിനും പോലിസ് അനുമതി നിഷേധിച്ചിരുന്നു.

വിലക്കയറ്റത്തിലും യങ് ഇന്ത്യന്‍ ലിമിറ്റഡിനെതിരേയുള്ള എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നടപടിയിലും പ്രതിഷേധിച്ചാണ് കോണ്‍ഗ്രസ് എംപിമാരും കോണ്‍ഗ്രസ് നേതാക്കളും മാര്‍ച്ച് നടത്തുന്നത്. എംപിമാര്‍ രാഷ്ട്രപതി ഭവനിലേക്കും നേതാക്കള്‍ പ്രധാനമന്ത്രിയുടെ വസതിയിലേക്കുമാണ് മാര്‍ച്ച് നടത്തുക. 'ചലോ രാഷ്ട്രപതി ഭവന്‍' മാര്‍ച്ച് വിജയ് ചൗക്കില്‍ നിന്ന് ആരംഭിക്കും. പ്രധാനമന്ത്രിയുടെ വസതിയിലേക്കുള്ള മാര്‍ച്ച് എഐസിസി ആസ്ഥാനത്തുനിന്ന് പ്രധാനമന്ത്രിയുടെ വസതിയിലേക്ക് നീങ്ങും. കോണ്‍ഗ്രസ്സിന്റെ പ്രമുഖരായ നേതാക്കള്‍ മാര്‍ച്ചില്‍ അണിനിരക്കും.

ഡല്‍ഹിയിലെ നാഷണല്‍ ഹെറാള്‍ഡ് ഓഫിസിലെ യംഗ് ഇന്ത്യന്‍ ഓഫിസ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് സീല്‍ ചെയ്തിരുന്നു. ആസ്ഥാനത്തേക്കുള്ള റോഡുകള്‍ ബാരിക്കേഡ് വച്ച് അടക്കുകയും ചെയ്തു. പാര്‍ട്ടി ഉപരോധത്തിലാണെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ ആരോപിച്ചു. രാജ്യത്ത് നടക്കുന്നത് അപ്രഖ്യാപിത 'അപ്രഖ്യാപിത അടിയന്തരാവസ്ഥ'യാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. നാഷനല്‍ ഹെറാള്‍ഡ് കേസില്‍ രാഹുല്‍ഗാന്ധിയെയും സോണിയയെയും പലവട്ടം ചോദ്യം ചെയ്തു.