തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ രമേഷ് പിഷാരടിയെ ബിജെപി കൗണ്‍സിലര്‍ തടഞ്ഞ സംഭവത്തില്‍ പരാതി നല്‍കി കോണ്‍ഗ്രസ്

Update: 2026-04-02 12:37 GMT

പാലക്കാട്: പാലക്കാട് സൗത്ത് മണ്ഡലത്തില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ യുഡിഎഫ് സ്ഥാനാര്‍ഥി രമേഷ് പിഷാരടിയെ ബിജെപി പ്രവര്‍ത്തകര്‍ തടഞ്ഞ സംഭവത്തില്‍ പരാതി നല്‍കി കോണ്‍ഗ്രസ്. പാലക്കാട് ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് സി വി സതീഷാണ് പാലക്കാട് ഡിവൈഎസ്പിക്ക് പരാതി നല്‍കിയത്. ബിജെപി നഗരസഭ കൗണ്‍സിലര്‍ സിന്ധുവിന്റെ നേതൃത്വത്തില്‍ തടഞ്ഞ് നിര്‍ത്തി ഭീഷണിപ്പെടുത്തി എന്നാണ് പരാതിയില്‍ പറയുന്നത്. സംഭവം അന്വേഷിക്കണമെന്നും കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കണമെന്നുമാണ് പരാതിയിലെ ആവശ്യം.

ഇന്നലെ രാത്രിയാണ് സ്ഥാനാര്‍ഥി പര്യടനത്തിനിടെ വടക്കന്തറയില്‍ ബിജെപി പ്രവര്‍ത്തകര്‍ രമേഷ് പിഷാരടിയെ തടഞ്ഞത്. സംഭവത്തില്‍ പ്രതികരണവുമായി പാലക്കാട്ടെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി എന്‍എംആര്‍ റസാഖും രംഗത്തെത്തിയിരുന്നു. പാലക്കാട് ഇത്തരം കാര്യങ്ങളൊന്നും സംഭവിക്കാറില്ലെന്നും വോട്ട് ചോദിക്കാനുള്ള സ്വാതന്ത്ര്യം എല്ലാവര്‍ക്കുമുണ്ടെന്നുമാണ് എന്‍എംആര്‍ റസാഖ് പറഞ്ഞത്.

പാലക്കാട്ട് സ്ഥാനാര്‍ഥി പര്യടനത്തിനിടെ വടക്കന്തറയില്‍ വച്ചാണ് ബിജെപി പ്രവര്‍ത്തകര്‍ രമേഷ് പിഷാരടിയെ തടഞ്ഞത്. വടക്കുന്തറ അമ്പലത്തിന് പുറകുവശത്തുള്ള ചെറിയൊരു ക്ഷേത്രത്തിലേക്ക് നടക്കവെയായിരുന്നു സംഭവമെന്ന് അദ്ദേഹം വിവരിച്ചു. നടന്നുപോകവെ ഇളം നീല ചുരിദാറിട്ട സ്ത്രീ പെട്ടെന്ന് രോഷത്തോടെ കടന്നുവന്നായിരുന്നു പ്രതികരിച്ചത്. ബിജെപി കൗണ്‍സിലര്‍ സിന്ധു രാജന്റെ നേതൃത്വത്തിലുള്ള ഒരു സംഘം ബിജെപി പ്രവര്‍ത്തകരാണ് പിഷാരടിയെ തടഞ്ഞത്. ഇതുവഴി നിങ്ങളെ ആരെയും കടത്തിവിടില്ലെന്ന് അവര്‍ ഒച്ചയുയര്‍ത്തി ബഹളമുണ്ടാക്കി. ബിജെപി ശക്തികേന്ദ്രമാണ് ഇതെന്നും ഇവിടെ വേറെയാരും വോട്ട് ചോദിക്കേണ്ട ആവശ്യമില്ലെന്നും അവര്‍ വിളിച്ചു പറഞ്ഞു. ഇത് തികച്ചും ജനാധിപത്യ വിരുദ്ധമാണെന്ന് പിഷാരടി പ്രതികരിച്ചു. സ്ത്രീ ആയതുകൊണ്ടുതന്നെ താന്‍ ശ്രദ്ധയോടെയാണ് പെരുമാറിയതെന്നും പിഷാരടി പറഞ്ഞു.

Tags: