നീറ്റ്; കോണ്‍ഗ്രസ്, ഡിഎംകെ, ടിഎംസി അംഗങ്ങള്‍ രാജ്യസഭയില്‍ നിന്ന് ഇറങ്ങിപ്പോയി

Update: 2022-02-04 05:58 GMT

ന്യൂഡല്‍ഹി; തമിഴ്‌നാട് നിയമസഭ പാസ്സാക്കിയ നീറ്റ് ബില്ല് ഒപ്പിടാതെ തിരിച്ചയച്ച ഗവര്‍ണര്‍ ആര്‍ എന്‍ രവിയുടെ നടപടിയ്‌ക്കെതിരേ കോണ്‍ഗ്രസ്, ഡിഎംകെ, തൃണമൂല്‍ അംഗങ്ങള്‍ രാജ്യസഭയില്‍ നിന്ന് ഇറങ്ങിപ്പോയി. ഡിഎംകെ എംപി തിരുച്ചി ശിവയാണ് വിഷയം സഭയുടെ മുന്നില്‍ കൊണ്ടുവന്നത്. തുടര്‍ന്ന് പ്രക്ഷുബ്ദരായ പാര്‍ട്ടി അംഗങ്ങള്‍ സഭാതലത്തിലിറങ്ങി പ്രതിഷേധിച്ചു.

നീറ്റ് ബില്ല് തമിഴ്‌നാട് നിയമസഭ ഐകകണ്‌ഠ്യേന പാസ്സാക്കിയതാണെന്നും അതാണ് ഗവര്‍ണര്‍ ഒപ്പിടാതെ തിരിച്ചയച്ചതെന്നും ഡിഎംകെ അംഗങ്ങള്‍ ആരോപിച്ചു. ഗവര്‍ണറുടെ നടപടി തമിഴ്‌നാട്ടിലെ ജനങ്ങളുടെ പൊതുവികാരത്തിന് എതിരാണെന്നും ഡിഎംകെ ആരോപിച്ചു.

പ്രശ്‌നം ചര്‍ച്ച ചെയ്യാന്‍ ഡിഎംകെ ആവശ്യപ്പെട്ടെങ്കിലും ചെയര്‍മാന്‍ വെങ്കയ്യ നായിഡു സംസാരിക്കാന്‍ അനുമതി നിഷേധിച്ചു. ശൂന്യവേളയില്‍ ബാക്കിയുള്ളവര്‍ സംസാരിക്കട്ടെയെന്ന് അദ്ദേഹം നിര്‍ദേശിച്ചു.

ഗവര്‍ണറെ തിരിച്ചുവിളിക്കണമെന്നാണ് ഡിഎംകെ ആവശ്യപ്പെട്ടത്.

തുടര്‍ന്നാണ് കോണ്‍ഗ്രസ്, ഡിഎംകെ, തൃണമൂല്‍ അംഗങ്ങള്‍ രാജ്യസഭയില്‍ നിന്ന് ഇറങ്ങിപ്പോയത്.

സമാനമായ പ്രതിഷേധം ലോക്‌സഭയിലും അരങ്ങേറി.

പന്ത്രണ്ടാം ക്ലാസ് പരീക്ഷയില്‍ ലഭിക്കുന്ന മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ പ്രവേശനം നടത്തുകയാണ് നീറ്റ് ബില്ലിലൂടെ ലക്ഷ്യമിട്ടിരുന്നത്.

ബില്ല് വിദ്യാര്‍ത്ഥി വിരുദ്ധമാണെന്നാണ് ഗവര്‍ണറുടെ നിലപാട്. 

Tags:    

Similar News