മദ്‌റസകളുടെ സര്‍വേ നടത്തുന്നത് മദ്‌റസ വിദ്യാഭ്യാസ സമ്പ്രദായത്തെ തകര്‍ക്കുന്നതിനുവേണ്ടി; യോഗി സര്‍ക്കാരിനെതിരേ ആഞ്ഞടിച്ച് ഡല്‍ഹി മദ്‌റസ സംരക്ഷണ സമ്മേളനം

Update: 2022-09-07 05:58 GMT

ന്യൂഡല്‍ഹി: യുപിയിലെ യോഗി ആദിത്യനാഥ് സര്‍ക്കാര്‍ മദ്‌റസകളുടെ സര്‍വേ നടത്തുന്നത് മദ്‌റസവിദ്യാഭ്യസ സമ്പ്രദായത്തെത്തന്നെ തകര്‍ക്കുന്നതിന്റെ ഭാഗമാണെന്ന് ചൊവ്വാഴ്ച ഡല്‍ഹിയില്‍ ചേര്‍ന്ന മദ്‌റസ റെക്ടര്‍മാരുടെ യോഗം. സംസ്ഥാനത്തെ എല്ലാ മദ്‌റസകളുടെയും കണക്കെടുക്കണമെന്ന് യോഗി സര്‍ക്കാരാണ് ഉത്തരവ് പുറപ്പെടുവിച്ചത്.

ചൊവ്വാഴ്ച ന്യൂഡല്‍ഹിയില്‍ ചേര്‍ന്ന യോഗത്തില്‍ 200 ഓളം മദ്‌റസ മേധാവികള്‍ പങ്കെടുത്തു. മദ്‌റസകളെ തകര്‍ക്കാനുള്ള എല്ലാ ശ്രമങ്ങളും ചെറുത്തുതോല്‍പ്പിക്കുമെന്ന് ജംഇയ്യത്ത് ഉലമായെ ഹിന്ദ് വ്യക്തമാക്കി.

മദ്‌റസകള്‍ക്കുവേണ്ടി ഒരു ഹെല്‍പ് ലൈന്‍ നമ്പര്‍ ഏര്‍പ്പെടുത്തുമെന്നും എന്തെങ്കിലും പ്രശ്‌നമുണ്ടായാല്‍ അതില്‍ ഇടപെടുമെന്നും യോഗത്തില്‍ തീരുമാനമായി.

അനധികൃത മദ്‌റസകളെ ഇല്ലാതാക്കാനാണ് ശ്രമിക്കുന്നതെന്നാണ് സര്‍ക്കാര്‍ ഭാഷ്യം. അതിന്റെ മറവില്‍ മദ്‌റസകളെ പിശാചുവല്‍ക്കരിക്കാന്‍ ശ്രമിക്കുന്നതായി യോഗം കുറ്റപ്പെടുത്തി.

മദ്‌റസകളിലെ അധ്യാപകരുടെ പേര്‌വിവരങ്ങള്‍, സിലബസ്, സജ്ജീകരണങ്ങള്‍ തുടങ്ങിയ വിവരങ്ങളും സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

അതിനുവേണ്ടി 12 ഇനങ്ങളുളള സര്‍വേ ചോദ്യാവലി തയ്യാറാക്കിയിട്ടുണ്ട്.

സര്‍ക്കാരിന്റെ പെരുമാറ്റവും നീക്കങ്ങളും അസ്വീകാര്യമാണെന്ന് മദ്‌റസ റെക്ടര്‍മാരിലൊരാളായ മഹമ്മൂദ് മദനി പറഞ്ഞു.

മദ്‌റസകള്‍ രാജ്യത്തിന്റെ നിര്‍മിതിയില്‍ വലിയ പങ്കുവഹിച്ചുവെന്നും അതിനുവേണ്ടി നിരവധി ത്യാഗങ്ങള്‍ അനുഷ്ഠിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

യോഗത്തില്‍ മൂന്ന് തീരുമാനങ്ങളാണ് ഉരുത്തിരിഞ്ഞത്. നിയമപ്രശ്‌നമില്ലാതെ ആഭ്യന്തര സംവിധാനം നിജപ്പെടുത്തുക, ഹെല്‍പ് ലൈന്‍ സ്ഥാപിക്കുക, പ്രശ്‌നങ്ങള്‍ നേരിടുന്നവരെ സഹായിക്കുക, മറ്റൊരു ഫോര്‍മാറ്റില്‍ ഓപണ്‍ സ്‌കൂള്‍(എന്‍ഐഒഎസ്) പഠനം ഉറപ്പുവരുത്തുക.

യോഗത്തില്‍ സുപ്രിംകോടതി അഭിഭാഷകന്‍ നിയാസ് അഹമ്മദ് ഫാറൂഖി പങ്കെടുത്ത് വിശദീകരണം നല്‍കി.

Tags: