മ്യാന്‍മറില്‍ മത ന്യൂനപക്ഷങ്ങളുടെ സുരക്ഷ ആശങ്കയില്‍ ; ബിഎച്ച്ആര്‍എന്‍

''ബര്‍മയിലെ മുസ്ലിംകള്‍ക്കും ക്രിസ്ത്യാനികള്‍ക്കുമെതിരായ ഈ ആക്രമണങ്ങള്‍ അസഹനീയമാണ്, ഈ സംഭവങ്ങളുടെ ഗൗരവം അന്താരാഷ്ട്ര സമൂഹം ഉടനടി തിരിച്ചറിയണം.

Update: 2021-06-25 10:03 GMT

റങ്കൂണ്‍: മ്യാന്‍മറില്‍ മതന്യൂനപക്ഷങ്ങളുടെ സുരക്ഷ വളരെയധികം ആശങ്കയിലാണെന്ന് ബര്‍മ ഹ്യൂമന്‍ റൈറ്റ്‌സ് നെറ്റ്‌വര്‍ക്ക് പ്രസ്താവനയില്‍ അറിയിച്ചു.

നിയമവിരുദ്ധമായ സൈനിക ഭരണകൂടം രാജ്യത്തെ മുസ്ലിംകള്‍ക്കും മറ്റ് ന്യൂനപക്ഷങ്ങള്‍ക്കുമെതിരായ ആക്രമണങ്ങള്‍ തുടരുകയാണ്. ഇതിന്റെ ഏറ്റവും ഏറ്റവും ഉദാഹരണമാണ് അഹ്ലോണ്‍ ടൗണ്‍ഷിപ്പിലെ ഒരു പള്ളിയില്‍ ഉണ്ടായ തീപിടുത്തം. വൈദ്യുത ഷോര്‍ട്ട് സര്‍ക്യൂട്ട് ആണ് കാരണമെന്ന് അധികൃതര്‍ കുറ്റപ്പെടുത്തുമ്പോള്‍, സൈന്യമാണ് ഇതിന്റെ പിന്നിലെന്ന് മുസ്‌ലിംകള്‍ പറയുന്നു.

മ്യാന്‍മറില്‍ മുസ്ലിംകള്‍ക്കും ക്രിസ്ത്യാനികള്‍ക്കും നേരെ ആക്രമണങ്ങള്‍ തുടരുന്നതിനിടയിലാണ് പള്ളിയിലെ തീപ്പിടുത്തമെന്നും ബിഎച്ച്ആര്‍എന്‍ വ്യക്തമാക്കി. ''ബര്‍മയിലെ മുസ്ലിംകള്‍ക്കും ക്രിസ്ത്യാനികള്‍ക്കുമെതിരായ ഈ ആക്രമണങ്ങള്‍ അസഹനീയമാണ്, ഈ സംഭവങ്ങളുടെ ഗൗരവം അന്താരാഷ്ട്ര സമൂഹം ഉടനടി തിരിച്ചറിയണം. അട്ടിമറിക്ക് ശേഷം രാജ്യത്ത് ന്യൂനപക്ഷങ്ങള്‍ക്കെതിരായ ആക്രമണം വര്‍ദ്ധിപ്പിക്കാന്‍ സൈന്യത്തിന് കഴിഞ്ഞു - ബിഎച്ച്ആര്‍എന്റെ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ക്യാവ് വിന്‍ പറഞ്ഞു.

മുമ്പ്, 2021 ജൂണ്‍ 3 ന് മൊഹന്‍ഹൈന്‍ പള്ളിയിലും മൊഹന്‍ഹൈന്‍ നഗരത്തിലെ ബ്യൂട്ടറിയോണ്‍ സ്ട്രീറ്റ് പള്ളിയിലും സൈന്യത്തിന്റെ റെയ്ഡുകള്‍ നടന്നിരുന്നു. റെയ്ഡിനിടെ, പള്ളിയുടെ സൂക്ഷിപ്പുകാരനെ അന്യായമായി കസ്റ്റഡിയിലെടുത്തു. കെയ് സംസ്ഥാനത്തിലെ കാന്താര്യാര്‍ ലോയ്കാവ് സിറ്റിയിലെ ഒരു കത്തോലിക്കാ പള്ളിക്കു നേരെ മെയ് 24 സൈന്യം വെടിവയ്പ്പു നടത്തി. മൂന്ന് സ്ത്രീകളും ഒരു പുരുഷനും കൊല്ലപ്പെട്ടു. ഇതിനുമുമ്പ്, മെയ് 23 ന് ഇന്‍സെന്‍ ടൗണ്‍ഷിപ്പില്‍ ക്രിസ്ത്യന്‍ ചര്‍ച്ചിനു നേരെ സെന്യവും പോലീസും അതിക്രമം നടത്തി. മൂന്ന് പേരെ മര്‍ദ്ദിക്കുകയും കസ്റ്റഡിയിലെടുക്കുകയും ചെയ്തു. ഏപ്രില്‍ 12 ന് താംവേയിലെ ഒരു പള്ളിയില്‍ താമസിക്കുന്ന ഒരു പുരുഷനെ സ്ത്രീകളലുടെ വസ്ത്രം ധരിപ്പിക്കുകയും മേക്കപ്പ് അണിയിക്കുകയും ചെയ്ത ശേഷം തൂക്കിക്കൊലപ്പെടുത്തി.

സൈനികരും ജനങ്ങളുടെ പ്രതിരോധ സേനയും തമ്മിലുള്ള വിശാലമായ സംഘട്ടനത്തിലേക്ക് ബര്‍മ ഇറങ്ങുമ്പോള്‍ മതന്യൂനപക്ഷങ്ങളുടെ സുരക്ഷ വളരെയധികം ആശങ്കാജനകമാണെന്നും ക്യാവ് വിന്‍ പറഞ്ഞു. ദേശീയ ഐക്യ സര്‍ക്കാരിനെ ബര്‍മീസ് ജനതയുടെ നിയമാനുസൃത പ്രതിനിധിയായി അംഗീകരിക്കണമെന്നും രാജ്യത്ത് ജനാധിപത്യം പുനസ്ഥാപിക്കാന്‍ പൂര്‍ണ്ണ പിന്തുണ നല്‍കണമെന്നും ബിഎച്ച്ആര്‍എന്‍ അന്താരാഷ്ട്ര സമൂഹത്തോട് ആവശ്യപ്പെട്ടു.

Tags:    

Similar News