ആശങ്ക തുടരുന്നു; ഏഴ് എഎപി എംഎല്‍എമാര്‍ കെജ്‌രിവാളിന്റെ വസതിയിലെ യോഗത്തിനെത്തിയില്ല

Update: 2022-08-25 13:26 GMT

ന്യൂഡല്‍ഹി: എംഎല്‍എമാരെ പണം കൊടുത്ത് സ്വാധീനിക്കാന്‍ ശ്രമിച്ചെന്ന ആരോപണത്തിനിടയില്‍ ഡല്‍ഹി മുഖ്യമന്ത്രി കെജ്‌രിവാളിന്റെ വസതിയില്‍ വിളിച്ചുചേര്‍ത്ത യോഗത്തില്‍ നിന്ന് ഏഴ് എഎപി എംഎല്‍എമാര്‍ വിട്ടുനിന്നു. പാര്‍ട്ടി നേതൃത്വത്തിന് ഇവരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. വ്യാഴാഴ്ച ഉച്ചയോടെയാണ് മുഖ്യമന്ത്രിയുടെ വസതിയില്‍ എംഎല്‍എമാരുടെ യോഗം വിളിച്ചുചേര്‍ത്തത്.

ഭാരതീയ ജനതാ പാര്‍ട്ടി തങ്ങളുടെ എംഎല്‍എമാര്‍ക്ക് കോടികള്‍ വാഗ്ദാനം ചെയ്‌തെന്ന് കെജ്‌രിവാളും ഉപമുഖ്യമന്ത്രി സിസോദിയയും ആരോപിച്ചിരുന്നു.

എഎപി നേതാവ് സൗരഭ് ഭരദ്വാജ് ആരോപിച്ചത് തനിക്ക് ബിജെപി നേതൃത്വം 20 കോടി വാഗ്ദാനം ചെയ്‌തെന്നാണ്. 20 കോടി രൂപ നല്‍കി എഎപി എംഎല്‍എമാരെ വശീകരിച്ച് കെജ്‌രിവാള്‍ സര്‍ക്കാരിനെ താഴെയിറക്കാന്‍ ബിജെപി ശ്രമം നടത്തുകയാണെന്നാണ് അവര്‍ ഡല്‍ഹിയില്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചത്.

രാവിലെ 11 മണിക്കാണ് യോഗം തീരുമാനിച്ചിരുന്നത്. നിലവിലെ രാഷ്ട്രീയസ്ഥിതിഗതികളായിരുന്നു അജണ്ടയായി നിശ്ചയിച്ചിരുന്നത്. നേതാക്കളെ ഇഡിയെയും സിബിഐയെയും ഉപയോഗിച്ച് പീഡിപ്പിക്കുന്നതും യോഗത്തില്‍ ചര്‍ച്ചയായി.

ഈ യോഗത്തില്‍നിന്നാണ് ഏഴ് പേരും വിട്ടുനിന്നത്.

ഡല്‍ഹി സര്‍ക്കാരിന്റെ മദ്യനയത്തിനെതിരേ സിബിഐ എടുത്ത കേസില്‍ സിസോദിയയ്ക്കു പുറമെ 15 പേരെകൂടി പ്രതിചേര്‍ത്തിട്ടുണ്ട്.

നിലവില്‍ ആം ആദ്മി പാര്‍ട്ടിക്ക് ഡല്‍ഹി നിയമസഭയില്‍ 62 എംല്‍എമാരുണ്ട്.

Tags:    

Similar News