ബ്രാഹ്മണരെ അപമാനിച്ചെന്ന് പരാതി; ഛത്തിസ്ഗഢ് മുഖ്യമന്ത്രിയുടെ പിതാവ് അറസ്റ്റില്‍

Update: 2021-09-07 12:14 GMT

റായ്പൂര്‍: ഛത്തിസ്ഗഢ് മുഖ്യമന്ത്രി ഭൂപേഷ് സിങ് ബാഘേലിന്റെ പിതാവിനെ അറസ്റ്റ് ചെയ്ത് 15 ദിവസത്തെ ജൂഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. ബ്രാഹ്മണ സമൂഹത്തിനെതിരേ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയെന്നാരോപിച്ചാണ് അറസ്റ്റ്.

റായാപൂര്‍ കോടതിയാണ് മുഖ്യമന്ത്രിയുടെ പിതാവ് നന്ദ്കുമാര്‍ ബാഘേലിനെ റിമാന്റ് ചെയ്തത്. നേരത്തെ അദ്ദേഹത്തിനെതിരേ കേസെടുത്തിരുന്നെങ്കിലും അറസ്റ്റ് ചെയ്തിരുന്നില്ല.

ആരും നിയമത്തിന് മുകളിലല്ലെന്നും നിയമം നിയമത്തിന്റെ വഴിക്കുപോകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. വിവിധ വിഭാഗങ്ങള്‍ക്കിടയില്‍ സൗഹാര്‍ദ്ദം നിലനിര്‍ത്തുന്നത് മുഖ്യമന്ത്രിയെന്ന നിലയില്‍ തന്റെ ബാധ്യതയാണെന്നും അതിന്റെ ഭാഗമാണ് അറസ്റ്റെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. .

നന്ദ് കുമാര്‍ ബാഘേല്‍ യുപിയില്‍ വച്ചാണ് ബ്രാഹ്മണരെ ബഹിഷ്‌കരിക്കാന്‍ ആഹ്വാനം നല്‍കിയത്.  'നിങ്ങളുടെ ഗ്രാമങ്ങളില്‍ ബ്രാഹ്മണരെ പ്രവേശിപ്പിക്കരുതെന്ന് ഇന്ത്യയിലെ എല്ലാ ഗ്രാമീണരോടും ഞാന്‍ അഭ്യര്‍ഥിക്കുന്നു. മറ്റെല്ലാ സമുദായങ്ങളോടും ഞാന്‍ സംസാരിക്കും, അങ്ങനെ അവരെ ബഹിഷ്‌കരിക്കാനാവും. അവര്‍ തിരികെ വോള്‍ഗ നദിയുടെ തീരത്തേക്ക് അയക്കണം' നന്ദകുമാര്‍ ബാഘേല്‍ വച്ച് പറഞ്ഞു.

സര്‍വ ബ്രാഹ്മിണ്‍ സമാജിന്റെ പരാതിയെത്തുടര്‍ന്നാണ് ഡി ഡി നഗര്‍ പോലിസ് ശനിയാഴ്ച നന്ദകുമാര്‍ ബാഘേലിനെതിരേ കേസ് രജിസ്റ്റര്‍ ചെയ്തത്. 153 എ (വിവിധ ഗ്രൂപ്പുകള്‍ തമ്മില്‍ ശത്രുത വളര്‍ത്തല്‍), 505 (1) (ബി) തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയിട്ടുണ്ട്. 

Tags: