മഞ്ചേശ്വരത്ത് വോട്ടര്‍ പട്ടിക അട്ടിമറിക്കാന്‍ ബിജെപി നീക്കമെന്ന് പരാതി

ബിജെപി നേതാവ് ഫോം 7 ദുരുപയോഗം ചെയ്യുന്നതായി എ കെ എം അഷ്‌റഫ് എംഎല്‍എ

Update: 2026-02-13 15:59 GMT

മഞ്ചേശ്വരം: മഞ്ചേശ്വരം നിയോജക മണ്ഡലത്തില്‍ ബിജെപി നേതാക്കള്‍ ചില ഉദ്യോഗസ്ഥന്മാരെ കൂട്ടുപിടിച്ച് വ്യാപകമായി വോട്ട് വെട്ടിക്കുന്നതായി പരാതി. ഒരു പ്രത്യേക സമുദായത്തിന്റെ മാത്രം വോട്ട് നീക്കം ചെയ്യാനുള്ള ശ്രമങ്ങള്‍ നടക്കുന്നുവെന്ന് എ കെ എം അഷ്റഫ് എംഎല്‍എ ആരോപിച്ചു. ഫോം 7 ദുരുപയോഗം ചെയ്ത് വ്യാജ പരാതി നല്‍കിയ ബിജെപി നേതാവിനെതിരേ ഇആര്‍ഒയ്ക്ക് പരാതി നല്‍കി.

1960ലെ രജിസ്‌ട്രേഷന്‍ ഓഫ് ഇലക്ടര്‍ റൂള്‍സ് പ്രകാരമുള്ള ഫോം 7 ദുരുപയോഗം ചെയ്ത് ബിജെപി നേതാവ് പ്രദേശത്തെ ചില വോട്ടര്‍മാരെ കൂട്ടത്തോടെ നീക്കം ചെയ്യാനുള്ള അപേക്ഷ നല്‍കിയെന്ന് മഞ്ചേശ്വരം എംഎല്‍എ എ കെ എം അഷ്‌റഫും യുഡിഎഫും ആരോപിച്ചു. ചില ഉദ്യോഗസ്ഥരുടെ സഹായത്തോടെ ഒരു പ്രത്യേക സമുദായത്തിന്റെ വോട്ടുകള്‍ ലക്ഷ്യം വെച്ചാണ് ഈ നീക്കമെന്നാണ് പരാതി.

പൈവളികെ പഞ്ചായത്തിലെ 128ാം ബൂത്തായ എസ്ആര്‍എല്‍പി സ്‌കൂള്‍ ബൂത്തിലെ ഏഴ് വോട്ടര്‍മാര്‍ക്കെതിരെ ബിജെപി ജില്ലാ സെക്രട്ടറി ഉമേഷാണ് പരാതി നല്‍കിയത്. പിന്നാലെ ഏഴുപേര്‍ക്കും ഹിയറിങിന് ഹാജരാകാന്‍ നോട്ടീസ് ലഭിക്കുകയായിരുന്നു. ഇതില്‍ ആറുപേര്‍ സ്ഥിരമായി താമസം മാറിയവരാണെന്നും ഒരാള്‍ക്ക് ഇന്ത്യന്‍ പൗരനല്ലെന്നും കാണിച്ചാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്. പഞ്ചായത്ത് തിരഞ്ഞെടുപ്പിലടക്കം വോട്ട് ചെയ്തവര്‍ക്കാണ് ഇപ്പോള്‍ നോട്ടീസ് ലഭിച്ചിരിക്കുന്നത്. എന്നാല്‍ ഇവര്‍ കാലങ്ങളായി ഇവിടെ വോട്ട് ചെയ്യുന്ന സ്വദേശികളാണെന്നും 70 വയസ് പിന്നിട്ട നബീസയെപ്പോലെയുള്ളവരെ വിദേശികളായി ചിത്രീകരിക്കുന്നത് അസംബന്ധമാണെന്നും യുഡിഎഫ് ആരോപിക്കുന്നു.

ആദ്യ ഘട്ടത്തില്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ളവരെ വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെടുത്താനുള്ള ബിജെപി നീക്കം പരാജയപ്പെട്ടതിനെത്തുടര്‍ന്നാണ് ഇപ്പോള്‍ ഫോം 7 ഉപയോഗിച്ചുള്ള ഒളിപ്പോരെന്ന് എ കെ എം അഷ്‌റഫ് എംഎല്‍എ പറഞ്ഞു. വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെട്ട ഒരാളുടെ പേര് നീക്കം ചെയ്യാന്‍ സമര്‍പ്പിക്കുന്ന അപേക്ഷയാണ് ഫോം 7. ഇത്തരം പരാതികള്‍ നല്‍കിയാല്‍ അത് വ്യാജമാണെന്ന് തെളിയിക്കേണ്ട ബാധ്യത പരാതി നല്‍കിയ വ്യക്തിക്കാണെന്നും എന്നാല്‍ ഉദ്യോഗസ്ഥര്‍ വോട്ടര്‍മാരെ ബുദ്ധിമുട്ടിക്കുകയാണെന്നും എംഎല്‍എ ചൂണ്ടിക്കാട്ടി.

ചില ബിഎല്‍ഒമാരുടെ സഹായത്തോടെ മുസ് ലിം വോട്ടര്‍മാരുടെ അപേക്ഷകള്‍ നിസാര കാരണങ്ങള്‍ ചൂണ്ടിക്കാട്ടി നിരസിക്കുന്നതായി എംഎല്‍എ ജില്ലാ കളക്ടര്‍ക്ക് പരാതി നല്‍കി. ഫോട്ടോയുടെ വ്യക്തതക്കുറവോ രേഖകളിലെ ചെറിയ പിശകുകളോ ചൂണ്ടിക്കാട്ടി കളക്ടറേറ്റില്‍ നിന്ന് അപേക്ഷകള്‍ തള്ളുന്നത് സംശയാസ്പദമാണെന്നും അദ്ദേഹം പറഞ്ഞു. ഫോം 7 ദുരുപയോഗം ചെയ്ത് വ്യാജ പരാതി നല്‍കിയ ബിജെപി നേതാവിനെതിരേ നിയമനടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ഇലക്ഷന്‍ റിട്ടേണിങ് ഓഫീസര്‍ക്ക് പരാതി നല്‍കാനാണ് യുഡിഎഫിന്റെ തീരുമാനം.

Tags: