'കല്‍ക്കരി മോഷണം!': ബംഗാള്‍ നിയമമന്ത്രിക്ക് ഇ ഡിയുടെ നോട്ടിസ്

Update: 2021-09-13 13:12 GMT

ന്യൂഡല്‍ഹി: കല്‍ക്കരി മോഷണക്കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പശ്ചിമ ബംഗാള്‍ നിയമമന്ത്രി മൊലൊയ് ഘട്ടക്കിന് നോട്ടിസ് അയച്ചു. ചൊവ്വാഴ്ച ഇ ഡിക്ക് മുന്നില്‍ ഹാജാരാവാനാണ് നിര്‍ദേശിച്ചിരിക്കുന്നത്.

ഇതേ കേസില്‍ തൃണമൂല്‍ നേതാവും ദേശീയ ജനറല്‍ സെക്രട്ടറിയുമായ അഭിഷേക് ബാനര്‍ജിക്കും ഇ ഡി കത്തയച്ചിട്ടുണ്ട്. സപ്തംബര്‍ 21ന് ഹാജരാവാനാണ് അദ്ദേഹത്തോട് നിര്‍ദേശിച്ചിരിക്കുന്നത്. 

സപ്തംബര്‍ എട്ടിന് ഹാജരാവാന്‍ ആവശ്യപ്പെട്ട് ബംഗാള്‍ മുഖ്യമന്ത്രിയായ മമതാ ബാനര്‍ജിയുടെ മരുമകന്‍ കൂടിയായ അഭിഷേകിന് ഇ ഡി നേരത്തെ കത്തയച്ചിരുന്നു. എന്നാല്‍ പെട്ടെന്ന് അറിയിച്ചാല്‍ ഹാജരാവാനാവില്ലെന്ന് ചൂണ്ടിക്കാട്ടി അഭിഷേക് മറുപടി നല്‍കി.

എത്ര മണിക്കൂര്‍ നേതാക്കളെ ചോദ്യം ചെയ്താലും ബംഗാളില്‍ ബിജെപിക്ക് അധികാരത്തിലെത്താനാവില്ലെന്ന് അഭിഷേക് അഭിപ്രായപ്പെട്ടു.

കോടിക്കണക്കിന് രൂപ വില വരുന്ന കല്‍ക്കരി കരിഞ്ചന്തയില്‍ വിറ്റഴിച്ചുവെന്നാണ് തൃണമൂല്‍ നേതാക്കള്‍ക്കെതിരേയുള്ള കേസ്.

Tags: