കെ ടി ജലീലിനെ പുറത്താക്കാന്‍ മുഖ്യമന്ത്രി തയ്യാറാവണം: രമേശ് ചെന്നിത്തല

അഴിമതി നടത്തിയ മന്ത്രിയെ ഇത്രയും കാലം സംരക്ഷിച്ചത് മുഖ്യമന്ത്രിയാണ്. കുറച്ചെങ്കിലും ധാര്‍മ്മികത ബാക്കിയുണ്ടെങ്കില്‍ മുഖ്യമന്ത്രി കെ ടി ജലീലിനോട് രാജി വയ്ക്കാന്‍ പറയണം. അല്ലെങ്കില്‍ പുറത്താക്കണം.

Update: 2021-04-09 17:00 GMT

തിരുവനന്തപുരം: ബന്ധു നിയമന വിവാദത്തില്‍ കുറ്റക്കാരനെന്ന് ലോകായുക്ത കണ്ടെത്തിയ മന്ത്രി കെ ടി ജലീലിനെ മുഖ്യമന്ത്രി പിണറായി വിജയന്‍ പുറത്താക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അഴിമതിയും സ്വജനപക്ഷപാതവും കാട്ടിയതിന്റെ പേരിലാണ് കെ ടി ജലീലിനെ ലോകായുക്ത കുറ്റക്കാരനായി പ്രഖ്യാപിച്ചത്. ഇതില്‍ യുക്തമായ തീരുമാനമെടുക്കാന്‍ ലോകായുക്ത തന്നെ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു. സര്‍ക്കാരിനെ ജനം പുറത്താക്കുമെന്നുറപ്പാണ്. കെയര്‍ ടേക്കര്‍ സര്‍ക്കാരാണെങ്കിലും ധാര്‍മ്മികത അല്‍പമെങ്കിലും ഉണ്ടെങ്കില്‍ ജലീലിനെ പുറത്താക്കണമെന്നും ചെന്നിത്തല പറഞ്ഞു.

അഴിമതി നടത്തിയ മന്ത്രിയെ ഇത്രയും കാലം സംരക്ഷിച്ചത് മുഖ്യമന്ത്രിയാണ്. കുറച്ചെങ്കിലും ധാര്‍മ്മികത ബാക്കിയുണ്ടെങ്കില്‍ മുഖ്യമന്ത്രി കെ ടി ജലീലിനോട് രാജി വയ്ക്കാന്‍ പറയണം. അല്ലെങ്കില്‍ പുറത്താക്കണം. സര്‍ക്കാരിനെ മൊത്തം ജനങ്ങള്‍ പുറത്താക്കും. ലോകായുക്തയുടെ വിധി നടപ്പിലാക്കാന്‍ ഉള്ള ഉത്തരവാദിത്തം മുഖ്യമന്ത്രിക്കുണ്ടെന്നും രമേശ് ചെന്നിത്തല.

ബന്ധുനിയമന ആരോപണത്തില്‍ മന്ത്രി കെ ടി ജലീല്‍ കുറ്റക്കാരനെന്ന് ലോകായുക്ത കണ്ടെത്തിയിരുന്നു. ആരോപണം പൂര്‍ണമായും സത്യമാണെന്നും ജലീല്‍ മന്ത്രി സ്ഥാനത്ത് തുടരാന്‍ പാടില്ലെന്നും തുടര്‍നടപടി മുഖ്യമന്ത്രി പിണറായി വിജയന്‍ എടുക്കണമെന്നും ലോകായുക്ത റിപ്പോര്‍ട്ടില്‍ പറയുന്നു.

ബന്ധുവായ കെ ടി അദീബിനെ ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പറേഷനില്‍ ജനറല്‍ മാനേജറായി നിയമിച്ചതാണ് കുറ്റകരമായി ലോകായുക്ത കണ്ടെത്തിയത്. ബന്ധുവിന് വേണ്ടി യോഗ്യതയില്‍ ഇളവ് വരുത്തി വിജ്ഞാപനം ഇറക്കുകയും അദീബിനെ നിയമിക്കുകയും ചെയ്തു എന്നാണ് ആരോപണം.

വി കെ മുഹമ്മദ് ഷാഫി എന്ന വ്യക്തിയാണ് പരാതി നല്‍കിയത്. പരാതിയില്‍ ഉന്നയിച്ച എല്ലാ കാര്യങ്ങളും സത്യമാണെന്നും മന്ത്രി സത്യപ്രതിജ്ഞാ ലംഘനവും സ്വജനപക്ഷപാതിത്വവും കാണിച്ചെന്നും ലോകായുക്ത പറയുന്നു.