മുല്ലപ്പെരിയാറില്‍ അടിയന്തിര ഇടപെടല്‍ വേണം; തമിഴ്‌നാട് മുഖ്യമന്ത്രിയ്ക്ക് കത്ത് അയച്ച് കേരളം

അണക്കെട്ടിലെ ജലനിരപ്പ് കുറക്കുന്നതിന് വേണ്ടി തമിഴ്‌നാട് കൂടുതല്‍ ജലം കൊണ്ടുപോകണമെന്നും, സ്വീകരിക്കുന്ന നടപടികള്‍ 24 മണിക്കൂര്‍ മുന്‍പ് കേരളത്തെ അറിയിക്കണമെന്നും മുഖ്യമന്ത്രി

Update: 2022-08-05 06:46 GMT

തിരുവനന്തപുരം: നീരൊഴുക്ക് ശക്തമായ മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ നിന്നും കൂടുതല്‍ ജലം കൊണ്ടുപോകണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍, തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന് കത്ത് നല്‍കി. അതി തീവ്രമഴ ലഭിക്കുന്ന സാഹചര്യത്തില്‍ മുല്ലപ്പെരിയാറില്‍ തമിഴ്‌നാടിന്റെ അടിയന്തര ഇടപെടല്‍ വേണമെന്നാണ് കേരളത്തിന്റെ ആവശ്യം. അണക്കെട്ടിലെ ജലനിരപ്പ് കുറക്കുന്നതിന് വേണ്ടി തമിഴ്‌നാട് കൂടുതല്‍ ജലം കൊണ്ടുപോകണമെന്നും, സ്വീകരിക്കുന്ന നടപടികള്‍ 24 മണിക്കൂര്‍ മുന്‍കൂട്ടി കേരളത്തെ അറിയിക്കണമെന്നും മുഖ്യമന്ത്രി കത്തില്‍ ആവശ്യപ്പെട്ടു.

കഴിഞ്ഞ വര്‍ഷം കൃത്യമായ മുന്നറിയിപ്പുകള്‍ നല്‍കാതെ രാത്രി സമയത്ത് തമിഴ്‌നാട് മുല്ലപ്പെരിയാര്‍ ഷട്ടറുകള്‍ തുറന്നത് ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കിയിരുന്നു. പുഴയിലെ നീരൊഴുക്കി വര്‍ധിച്ച് പല വീടുകളിലും വെള്ളം കയറിയ സാഹചര്യവും ഉണ്ടായി. ഇതേ തുടര്‍ന്നാണ് 24 മണിക്കൂര്‍ മുന്‍കൂട്ടി കേരളത്തെ നടപടികള്‍ അറിയിക്കണമെന്ന് കേരളം അഭ്യര്‍ത്ഥിച്ചത്.

മുല്ലപ്പെരിയാല്‍ സ്പില്‍വേ ഷട്ടറുകള്‍ ഇന്ന് 12.30ന് തുറക്കും

അതേ സമയം, മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ സ്പില്‍വേ ഷട്ടറുകള്‍ ഇന്ന് ഉച്ചയ്ക്ക് 12.30ന് തുറക്കും. മൂന്ന് ഷട്ടറുകള്‍ 30 സെ.മീ വീതം തുറക്കാനാണ് തീരുമാനം. 534 ഘനയടി വെള്ളമാകും ആദ്യം തുറന്ന് വിടുക. പിന്നീട് രണ്ട് മണിക്കൂറിന് ശേഷം 1000 ഘനയടി ആയി ഉയര്‍ത്തും. ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍ നിര്‍ദ്ദേശിച്ചു. മഴ ശക്തമായതിനാല്‍ ഇടുക്കി ഡാം തുറക്കുന്നതും പരിഗണനയിലുണ്ടെന്നും മന്ത്രി അറിയിച്ചു. മഴക്കെടുതി രൂക്ഷമായതിനാല്‍ എന്‍ഡിആര്‍എഫിന്റെ രണ്ട് സംഘങ്ങളെ കൂടി ഇടുക്കിയിലേക്ക് ആവശ്യപ്പെട്ടിട്ടുണ്ട്. ഡാമുകള്‍ തുറക്കുന്നതിന്റ ഭാഗമായി ആവശ്യമെങ്കില്‍ ജനങ്ങളെ ഒഴുപ്പിക്കും. മുന്നൊരുക്കങ്ങള്‍ പൂര്‍ണ്ണമാണെന്നും മന്ത്രി വ്യക്തമാക്കി. 

Tags:    

Similar News