പോലിസ് ആദിവാസികള്‍ക്കും ന്യൂനപക്ഷങ്ങള്‍ക്കും എതിരാണെന്ന തോന്നലുണ്ടാക്കാന്‍ ശ്രമം; പോലിസ് അതിക്രമങ്ങളെ വെള്ളപൂശി മുഖ്യമന്ത്രി

സംസ്ഥാനത്ത് പോലിസ് അഴിഞ്ഞാട്ടമാണ് നടക്കുന്നതെന്ന് പ്രതിപക്ഷം സഭയില്‍ ആരോപിച്ചു. എന്നാല്‍, കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ പിഴ ചുമത്തുന്നത് മഹാ അപരാധമെന്ന് കരുതാന്‍ കഴിയില്ലെന്ന് മഖ്യമന്ത്രി പറഞ്ഞു

Update: 2021-08-10 07:00 GMT

തിരുവനന്തപുരം: പോലിസ് ആദിവാസികള്‍ക്കും ന്യൂനപക്ഷങ്ങള്‍ക്കും എതിരാണെന്ന് തോന്നലുണ്ടാക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് മുഖ്യമന്ത്രി നിയമസഭയില്‍. സംസ്ഥാനത്ത് പോലിസ് അഴിഞ്ഞാട്ടമെന്ന അടിയന്തിരപ്രമേയത്തിന്മേല്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. തീവ്രവാദികളും വര്‍ഗ്ഗീയവാദികളും അരാഷ്ട്രീയവാദികളും പോലിസിനെതിരെ നിറം പിടിപ്പിച്ച കഥകള്‍ മെനയുന്നു. പോലിസ് പൂര്‍ണമായും ജനകീയ സേനയാണെന്നും പോലിസ് ജനങ്ങള്‍ക്കെതിരാണെന്ന തോന്നല്‍ ഉണ്ടാക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു.

മഹാമാരിയുടെ ഘട്ടത്തില്‍ പോലിസ് സേന വഹിച്ച പങ്ക് നിഷേധിക്കാന്‍ കഴിയുന്നതല്ല. കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ പിഴ ചുമത്തുന്നത് മഹാ അപരാധമെന്ന് കരുതാന്‍ കഴിയില്ല. പോലിസ് ആദിവാസികള്‍ക്കും ന്യൂനപക്ഷങ്ങള്‍ക്കും എതിരാണെന്ന് തോന്നല്‍ ഉണ്ടാക്കാനുള്ള ശ്രമമാണ് നടക്കുന്നത്. വര്‍ഗീയ സംഘര്‍ഷങ്ങളില്ലാത്ത സംസ്ഥാനമായി കേരളത്തെ മാറ്റാന്‍ കഴിഞ്ഞിട്ടുണ്ട്. ഇതില്‍ പോലിസിന്റെ പങ്ക് നിഷേധിക്കാന്‍ കഴിയില്ല. സമൂഹത്തിന്റെ സുരക്ഷിതത്വത്തിന് വേണ്ടിയാണ് പോലിസ് ശ്രമിച്ചത്. മുഖ്യമന്ത്രിയെന്ന നിലയില്‍ തനിക്ക് ഇത് പറയാതിരിക്കാന്‍ കഴിയില്ല. പോലിസിനെതിരെ ഇല്ലാത്ത വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നു.

തീവ്രവാദ ശക്തികളും വര്‍ഗീയവാദികളും പോലിസിനെതിരെ നിറം പിടിപ്പിച്ച കഥകള്‍ മെനയുന്നുവെന്നും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു.

അതേസമയം, പിണറായി സര്‍ക്കാരിന് കീഴില്‍ പോലിസിന് ഭ്രാന്ത് പിടിച്ചിരിക്കുകയാണെന്ന് പ്രതിപക്ഷം ആരോപിച്ചു. അട്ടപ്പാട്ടിയില്‍ ആദിവാസി ഊരില്‍ മൂപ്പനെയും മകനെയും കീഴ്‌പ്പെടുത്തി അറസ്റ്റ് ചെയ്ത പോലിസ് നടപടി നിയമസഭയില്‍ ഉയര്‍ത്തിയായിരുന്നു പ്രതിപക്ഷത്തിന്റെ ആരോപണം. സംസ്ഥാനത്ത് പോലിസ് അഴിഞ്ഞാട്ടമാണെന്നും അട്ടപ്പാട്ടി വിഷയത്തില്‍ ആദിവാസി സമൂഹത്തിനുണ്ടായ ആശങ്ക സഭ നിര്‍ത്തി വെച്ച് ചര്‍ച്ച ചെയ്യണമെന്നും പ്രതിപക്ഷം അടിയന്തിര പ്രമേയ നോട്ടീസില്‍ ആവശ്യപ്പെട്ടു.

മണ്ണാര്‍ക്കാട് എംഎല്‍എ എന്‍ ഷംസുദ്ധീനാണ് വിഷയം സഭയില്‍ ഉന്നയിച്ചത്. പോലിസ് ഉടപെടലിനെ രൂക്ഷമായി വിമര്‍ശിച്ച എന്‍ ഷംസുദ്ദീന്‍ സംസ്ഥാനത്ത് പോലിസ് അഴിഞ്ഞാട്ടമാണ് നടക്കുന്നതെന്നും എന്‍ ഷംസുദ്ദീന്‍ നിയമസഭയില്‍ വ്യക്തമാക്കി. ആദിവാസി മൂപ്പനെയും മകനെയും കീഴ്‌പ്പെടുത്തി അറസ്റ്റ് ചെയ്ത പോലിസ് ഊരില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. മാനദണ്ഡങ്ങള്‍ പാലിക്കാതെയാണ് പോലിസ് ഊരില്‍ പ്രവേശിച്ചത്. പോലിസ് നടപടിക്കിടെ കുട്ടിയുടെ മുഖത്ത് അടിച്ചു. കുട്ടിയുടെ വസ്ത്രം ഊരിക്കുന്ന നിലയുണ്ടായി. ആദിവാസി ഊരില്‍ കയറാന്‍ ആരാണ് ഇവര്‍ക്ക് അനുമതി നല്‍കിയതെന്നും പ്രതിപക്ഷം സഭയില്‍ ചോദിച്ചു.


Tags:    

Similar News