ഇഡിയില്‍ ജലീലിന് വിശ്വാസം കൂടിയെന്നു തോന്നുന്നു; കേരളത്തിലെ സഹകരണമേഖല ഇഡി കൈകാര്യം ചെയ്യേണ്ടതല്ലെന്നും മുഖ്യമന്ത്രി

എആര്‍ നഗര്‍ ബാങ്ക് ക്രമക്കേടില്‍ കെടി ജലീലിനെ തള്ളി മുഖ്യമന്ത്രി. സാധാരണ നിലയില്‍ ഉന്നയിക്കാന്‍ പാടില്ലാത്ത കാര്യമാണ് കെടി ജലീല്‍ ഉന്നയിച്ചത്. ഒന്നിലധികം തവണ ചോദ്യം ചെയ്തത് കൊണ്ടാവാം അദ്ദേഹത്തിന് ഇഡിയില്‍ വിശ്വാസം കൂടിയത്.

Update: 2021-09-07 13:59 GMT

തിരുവനന്തപുരം: എആര്‍ നഗര്‍ ബാങ്കിലെ ക്രമക്കേട് സംബന്ധിച്ച് ഇഡി അന്വേഷിക്കണമെന്ന കെടി ജലീലിന്റെ ആവശ്യം തള്ളി മുഖ്യമന്ത്രി. സാധാരണ നിലയില്‍ ഉന്നയിക്കാന്‍ പാടില്ലാത്ത കാര്യമാണ് കെടി ജലീല്‍ ഉന്നയിച്ചതെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 

' കെടി ജലീല് ഇഡി ചോദ്യം ചെയ്തിരുന്ന ആളാണല്ലോ. ഇപ്പോള്‍ അദ്ദേഹത്തിന് ഇഡിയില്‍ വിശ്വാസം കൂടിയെന്ന് തോന്നുന്നു. അങ്ങനെയുള്ള പ്രതികരണങ്ങളാണ് കാണുന്നത്. ഏതായാലും കേരളത്തിലെ സഹകരണമേഖല ഇഡി കൈകാര്യം ചെയ്യേണ്ട ഒന്നല്ല. സംസ്ഥാന സര്‍ക്കാര്‍ ആവശ്യമായ നടപടിയെടുത്തുകൊണ്ടിരിക്കുന്നു. അദ്ദേഹം പരാമര്‍ശിച്ച ബാങ്കിന്റെ കാര്യത്തില്‍ കോ ഓപറേറ്റീവ് ഡിപാര്‍ട്ട് മെന്റ് കര്‍ശന നടപടിയിലേക്ക് നീങ്ങുകയാണ്. ഇപ്പോള്‍ കോടതിയുടെ സ്‌റ്റേ നിലനില്‍ക്കുന്നത്‌കൊണ്ടാണ് മറ്റു നടപടികളിലേക്ക് നീങ്ങാന്‍ കഴിയാതിരുന്നത്. അതാണ് അക്കാര്യത്തില്‍ നാം കാണേണ്ടത്'-മുഖ്യമന്ത്രി പറഞ്ഞു.

സാധാരണ നിലയില്‍ ഉന്നയിക്കാന്‍ പാടില്ലാത്ത കാര്യമാണ് അദ്ദേഹം ഉന്നയിച്ചത്. ഒന്നിലധികം തവണ ചോദ്യം ചെയ്തത് കൊണ്ടാവാം ഇഡിയില്‍ അദ്ദേഹത്തിന് വിശ്വാസം കൂടിയത്. അന്വേഷണത്തിന് ഇവിടെ ആവശ്യമായി സംവിധാനമുണ്ട്. അന്വേഷണം തടസ്സപ്പെട്ടത് കോടതി ഇടപെടല്‍ മൂലമാണ്. അന്വേഷണത്തിന് ഇപ്പോള്‍ ഒരു തടസ്സവുമില്ല. കുറ്റം എന്തെങ്കിലുമുണ്ടെങ്കില്‍ ശക്തമായ നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

മാധ്യമപ്രവര്‍ത്തകരുടെ  ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.

എആര്‍ നഗര്‍ സഹകരണ ബാങ്കില്‍ വ്യാജ വിലാസങ്ങളില്‍ കോടികളുടെ കള്ളപ്പണ നിക്ഷേപമുണ്ടെന്നും അതിന്റെ സൂത്രധാരന്‍ പികെ കുഞ്ഞാലിക്കുട്ടിയാണെന്നും കെടി ജലീല്‍ ആരോപിച്ചിരുന്നു.

Tags:    

Similar News